പന്തല്ലൂരില്‍ പുലിയെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഹര്‍ത്താല്‍

ഗൂഡല്ലൂര്‍. പുലിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ പന്തല്ലൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. മൂന്ന് ആഴ്ചയ്ക്കിടെ രണ്ട് പേരെയാണ് പുലി അക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് തോട്ടം തൊഴിലാളികളായ മൂന്ന് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവം ഉണ്ടായത്. ഝാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റെയും മിലന്‍ ദേവിയുടെയും മകള്‍ നാന്‍സിയാണ് മരിച്ചത്. കുട്ടി അങ്കണവാടിയില്‍ പോയി തിരികെ വരുമ്പോഴാണ് പുലി ആക്രമിച്ചത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അതേസമയം നാട്ടുകാര്‍ സംഭത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാടുകാണി ചുരംവഴിയുള്ള യാത്ര തടസ്സപ്പെട്ടു. പന്തല്ലൂര്‍ താലൂക്കില്‍ വിവിധ സ്ഥലങ്ങളില്‍ പുലിക്കായി കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാന്‍ സാധിച്ചിട്ടില്ല.