കൊച്ചി. തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലുള്ള എസ്എച്ച്ഒ പിആര്‍ സുനുവിനെ അറസ്റ്റ് ഒഴിവാക്കി രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം. അറസ്റ്റ് വൈകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജുവിന്റെ വെളിപ്പെടുത്തൽ ഇക്കാര്യം ശരിയാണെന്ന സൂചന കൂടിയാണ് തരുന്നത്. എസ്എച്ച്ഒ പിആര്‍ സുനുവിനെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ മതിയാകില്ല എന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞിരിക്കുന്നത്.
എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത് രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ പശ്ചാത്തലം ശരിയല്ല – പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. അതേസമയം പൊലീസിലെ ക്രിമിനലുകളുടെ ലിസ്റ്റിൽ അമരത്തെത്തിയ വ്യക്തിയാണ് എസ്എച്ച്ഒ പിആര്‍ സുനു എന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിഐ സുനു സ്ത്രീപീഡനം ഉള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളും വകുപ്പുതലത്തില്‍ 8 അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടയാളാണ്. പീഡനക്കേസില്‍ ജയില്‍വാസവും അനുഭവിച്ചിട്ടുള്ള സുനു പീഡനക്കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിൽ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം കിട്ടിയ പെരുമ കൂടി സ്വന്തമാക്കിയ ഉദ്യോഗസ്ഥയാണ് എന്നതാണ് ശ്രദ്ധേയം.
മുളവുകാട് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദധാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സുനു പിടിയിലാവുന്നത്. സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു സുനുവിനെതിരെ ഉണ്ടായ പരാതി. ഈ കേസില്‍ സുനു റിമാന്‍ഡിലായിട്ടുണ്ട്.
കണ്ണൂര്‍ കരിക്കോട്ടക്കരി സ്‌റ്റേഷനില്‍ സുനു ജോലി നോക്കുമ്പോൾ ഔദ്യോഗിക വാഹനത്തില്‍ സ്ത്രീയുമായി കണ്ടതു ചോദ്യം ചെയ്ത നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കിയതിലും സുനുവിനെതിരെ കേസെടുക്കുകയുണ്ടായി. തൃശൂരിലും സമാനമായ കേസുണ്ട്. തൃക്കാക്കരയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന കേസിലാണ് സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. 2022 മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണ് പരാതിക്ക് ആധാരമായ സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിൽ പറയുന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവ് സാമ്പത്തിക തട്ടിപ്പു കേസില്‍ ജയിലിലാണ്. പട്ടാളത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു പണം തട്ടിയെന്നാണ് അയാളുടെ പേരിലുള്ള കേസ്.
കേസില്‍ എസ്എച്ച്ഒയെ പൊലീസ് കസ്റ്റഡിയില്‍ എടുതത്വത്തിൽ പിന്നെ കൂട്ട ബലാത്സംഗ പരാതി തന്നെ ഒതുക്കി തീർക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ബാലാല്സങ്ങൾ സംഭവത്തിൽ പങ്കാളികളായ രണ്ടു ഉന്നതരുടെ രാഷ്ട്രീയ ഇടപെടൽ ആണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടറും എറണാകുളം മരട് സ്വദേശിയുമായ പിആര്‍ സുനുവിനെ തൃക്കാക്കരയില്‍നിന്നുള്ള പൊലീസ് സംഘം ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനില്‍ കയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു..
തൃക്കാക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശിയായ യുവതിയെ സുനു ഉള്‍പ്പെടെ 7 പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്‌തെന്നാണു കേസ്. കേസിലെ മൂന്നാം പ്രതിയാണു സുനു. ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസിനു യുവതി നല്‍കിയ പരാതി തൃക്കാക്കര പൊലീസിനു കൈമാറുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിച്ച സുനുവിനെ അജ്ഞാതകേന്ദ്രത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതിൽ പിന്നെയാണ് അറസ്റ്റിനു മതിയായ തെളിവില്ലെന്ന പോലീസ് വാദം പുറത്ത് വന്നിരിക്കുന്നത്.