നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയ്‌ക്ക് ഭീഷണി; കേന്ദ്രസർക്കാർ ഇടപെടണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്നും, ഇത് തടയാൻ കേന്ദ്രസർക്കാർ ഗൗരവപൂർവ്വം ഇടപെടണമെന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാരിന്റെ ഇടപെടലില്ലെങ്കിൽ രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. മതം മാറാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനത്തിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എംആർ ഷായയും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.നിർബന്ധിത മതപരിവർത്തനം തടയുന്നതിനു സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഭീഷണിപ്പെടുത്തിയും സമ്മാനങ്ങങ്ങളും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയും വഞ്ചിച്ചും നടത്തുന്ന മതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേണ്ട നടപടിയെടുക്കണം. ഹർജി പരിഗണിച്ച സുപ്രീംകോടതി നിർബന്ധിതമതപരിവർത്തനം വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും അവസാനിപ്പിച്ചില്ലെങ്കിൽ വളരെ വിഷമകരമായ സാഹചര്യം ഉടലെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഇത് രാഷ്‌ട്രത്തിന്റെ സുരക്ഷയെയും മതത്തിന്റെയും മനസ്സാക്ഷിയുടെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്. അതിനാൽ, ഇത്തരം നിർബന്ധിത മതപരിവർത്തനം തടയാനായി ഏത് രീതിയിലുള്ള തുടർനടപടികൾ സ്വീകരിക്കാമെന്നതിനെ കുറിച്ച് കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.