പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് നല്കി സുപ്രീം കോടതി

ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തു. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി കേരളത്തിലേക്ക് വരാൻ അനുമതി നൽകിയത്. ജാമ്യകാലത്ത് കൊല്ലത്തെ വീട്ടിൽ താമസിക്കാം. 15 ദിവസം കൂടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം.

ചികിത്സക്കായി കൊല്ലം എസ്.പിയുടെ അനുമതിയോടെ വേണം എറണാകുളത്തേക്ക് പോകാനെന്നും കോടതി വ്യക്തമാക്കി. പ്രത്യേക ഉപാധികളോ പൊലീസ് സുരക്ഷാ നിർദേശങ്ങളോ ഇല്ലാതെയാണ് ഇളവ് നൽകിയത്. കർണാടക പൊലീസിന്‍റെ സുരക്ഷ അകമ്പടിയും ആവശ്യമില്ല.

ഇതുവരെ മഅ്ദനിക്ക് ബം​ഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുണ്ടായിരുന്നത്. നേരത്തെ പിതാവിനെ സന്ദർശിക്കാൻ കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങി കേരളത്തിലെത്തിയ മഅ്ദനി പിതാവിനെ കാണാനാവാതെയാണ് മടങ്ങിയത്.

മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.

മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നുവെന്ന് ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി ചൂണ്ടിക്കാട്ടിയിരുന്നു. തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് വന്നതെന്നും എന്നാൽ പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്നും മഅദനി വാദിച്ചു.