ഇന്ദ്രൻസ് തുന്നി തന്ന ആ ഷർട്ട് പുതപ്പിച്ചാണ് എന്റെ മോളെ ഞാൻ അടക്കം ചെയ്‌തത്, സുരേഷ് ​ഗോപിയുടെ വാക്കുകൾ വീണ്ടും വൈറലാകുന്നു

കാർ അപകടത്തിൽ തനിക്ക് നഷ്ടപ്പെട്ട മകളെ കുറിച്ചുള്ള ഓർമ്മകൾ സുരേഷ് ​ഗോപി ഒരു ചാനൽ ഷോയിൽ പങ്കുവെച്ചിരുന്നു. ഇന്ന് അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുമ്പോൾ ആ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. തന്റെ മകൾ ലക്ഷ്മി അന്ത്യവിശ്രമം കൊള്ളുന്നത് ഇന്ദ്രൻസ് തുന്നിയ തന്റെ ഇഷ്ട നിറമുള്ള ഷർട്ടിന്റെ ചൂടേറ്റാണെന്നാണ് വികാരഭരിതനായി സുരേഷ് ഗോപി പറഞ്ഞത്.

1992-ൽ പുറത്തിറങ്ങിയ ‘ഉത്സവമേളം’ എന്ന ചിത്രത്തിൽ വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തിൽ ഞാൻ മഞ്ഞയിൽ നേർത്ത വരകളുള്ള ഒരു ഷർട്ട് ആണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവർ ‘മഞ്ഞൻ’ എന്നാണ് വിളിച്ചിരുന്നത്. നടൻ ഇന്ദ്രൻസ് ആയിരുന്നു ആ ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്തത്. ചിത്രത്തിന്റെ ചിത്രീകരണം കഴിയുമ്ബോൾ ആ മഞ്ഞ ഷർട്ട് എനിക്ക് തരണമെന്ന് ഞാൻ ഇന്ദ്രൻസിനോട് പറഞ്ഞിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോൾ ഇന്ദ്രൻസ് ഭദ്രമായി മടക്കി ആ മഞ്ഞ ഷർട്ട് എനിക്ക് സമ്മാനിച്ചു.

പിന്നീട് എന്റെ മകൾ ലക്ഷ്മി കാർ അപകടത്തിൽപ്പെടുമ്പോൾ ഞാൻ അണിഞ്ഞിരുന്നത് ഇന്ദ്രൻസ് നൽകിയ ആ മഞ്ഞ ഷർട്ട് ആയിരുന്നു. ഹോസ്പിറ്റലിൽ എന്റെ മകളുടെ അടുത്തു നിൽക്കുമ്പോഴൊക്കെ എന്റെ വേഷം അതായിരുന്നു. ഒടുവിൽ അവളെ എനിക്ക് നഷ്ടപ്പെട്ടു. എന്റെ മകളെ അടക്കം ചെയ്തപ്പോൾ ഇന്ദ്രൻസ് തന്ന ആ മഞ്ഞ ഷർട്ട് അവളെ പുതപ്പിച്ചാണ് കുഴിമാടത്തിൽ കിടത്തിയത്. ഇന്ദ്രൻസ് തുന്നിയ എന്റെ ഇഷ്ട നിറമുള്ള ഷർട്ടിന്റെ ചൂടേറ്റാണ് എന്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്’ എന്നാണ് സുരേഷ് ഗോപി വികാര നിർഭരനായി പറഞ്ഞത്.