കോട്ടയം. കേരളത്തെ അഴിമതിയും ഭീകരവാദവും കടക്കെണിയും വേട്ടയാടുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയാണ്. ഭീകരവാദികള്‍ അഴിഞ്ഞാടുകയാണ്. ഇതിന് അറുതിവരുത്താന്‍ ബിജെപി അധികാരത്തിലെത്തണം. കേരളം മൂന്ന് ലക്ഷത്തി മുപ്പത് കോടി രൂപയുടെ കടത്തിലാണ്. മാറി മാറി ഭരിച്ച മൂന്നണികളാണ് കേരളത്തെ കടക്കെണിയിലാക്കി. കേരളത്തിൽ നമ്മുടെ പ്രത്യയശാസ്ത്രം കമ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസിനെയും തോല്‍പ്പിച്ച് വിജയം കൈവരിക്കും- ബിജെപി ദേശീയ അദ്ധ്യക്ഷന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
ബിജെപിയെ കേരളത്തില്‍ വളര്‍ത്തിയത് പ്രവര്‍ത്തകര്‍ രക്തവും ജീവനും ത്യജിച്ചാണ്. 10 വര്‍ഷം മുമ്പ് നല്ല ഓഫീസുകള്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഇല്ലായിരുന്നു. ഇന്ന് 18 കോടി അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി. ഇന്ന് ഇന്ത്യയിലെ ഏക ദേശീയ പാര്‍ട്ടിയും ബിജെപിയാണ്. 1951 ല്‍ നമ്മള്‍ പറഞ്ഞു, ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു പ്രധാനമന്ത്രി എന്ന്. ആ മുദ്രാവാക്യം 2019ല്‍ ബി ജെ പി നടപ്പിലാക്കി.
ബിജെപിക്ക് ഒരു പ്രത്യയശാസ്ത്രവും സാമ്പത്തിക നയവുമുണ്ട്. ബിജെപി പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നത് പ്രാദേശിക പാര്‍ട്ടികളുമായാണ്. ഇവയെല്ലാം തന്നെ കുടുംബപാര്‍ട്ടികളാണ്. മൂക്കറ്റം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന പാര്‍ട്ടികളാണ് എല്ലാ കുടുംബ പാര്‍ട്ടികളും. പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികള്‍ ഇന്ത്യയെ ശക്തമാക്കുകയാണ്. കൃത്യമായ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നു. കൊവിഡ് കാലത്ത് 217 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. റോഡ് വികസനത്തിലും റെയില്‍വെ വികസനത്തിലും രാജ്യം മുന്നേറ്റത്തിലാണ്.
രാജ്യത്തെ എല്ലാ ജില്ലയിലും ബിജെപിക്ക് അഭിമാനാര്‍ഹമായ ജില്ലാ ഓഫീസുകള്‍ വരുകയാണ്. നാഗമ്പടം ശിവക്ഷേത്രത്തിന്റെ പരിസരത്തുള്ള കോട്ടയം ഓഫീസ് സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്നും ജെപി നദ്ദ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശ- പാര്‍ലമെന്ററി കാര്യ മന്ത്രി വി.മുരളീധരന്‍, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ പ്രഭാരി ഗോപാലകൃഷ്ണന്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ കുമ്മനം രാജശേഖരന്‍, സികെ പദ്മനാഭന്‍, പികെ കൃഷ്ണദാസ് മുന്‍ ജില്ലാ അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
അതേസമയം, കേരളത്തില്‍ മതഭീകരവാദ ശക്തികളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കാന്‍ കാരണം ഇടത് – വലത് ശക്തികളുടെ സമീപനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുകയുണ്ടായി. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. വിധ്വംസക ശക്തികളുടെ വേരറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നതിന്റെ ഉദാഹരണമാണ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയിഡ്.
പാക്കിസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഹര്‍ത്താല്‍ സംസ്ഥാനത്ത് മാത്രമാണ് നടന്നത്. ആംബുലന്‍സുകള്‍ വരെ ആക്രമിക്കപ്പെട്ടു. സര്‍ക്കാര്‍ നോക്കുകുത്തിയായി. പൊലീസ് നിഷ്‌ക്രിയമായി. തണുപ്പന്‍ സമീപനമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടത്തോട് സര്‍ക്കാര്‍ സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി ജോഡോ യാത്രയില്‍ ഒരിക്കല്‍ പോലും പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞില്ല. ഭീകരവാദികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കാന്‍ ബിജെപി തയ്യാറല്ല. പാലാ ബിഷപ്പ് പറഞ്ഞതും തലശ്ശേരി ബിഷപ്പ് പറഞ്ഞതും ബിജെപി എത്രയോ കാലമായി പറയുന്നതാണ്. ക്രൈസ്തവ സമൂഹത്തിനൊപ്പം ബിജെപിയുണ്ടാകും- കെ.സുരേന്ദ്രന്‍ പറഞ്ഞു.