ജീവനുതുല്യം സ്നേഹിച്ച ബന്ധുവായ യുവതിയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ചിതയിൽ ചാടി ആത്മഹത്യചെയ്തു. യുവതിയുടെ ചിതക്ക് തീ കൊടുത്ത് ആളുകൾ മടങ്ങിയ പിറകെയായിരുന്നു ഇരുപത്തൊന്നുകാരന്റെ ആത്മഹത്യ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ മജ്‌ഗവാൻ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചിതയെ കൈകൊണ്ടു വണങ്ങിയശേഷം 21കാരൻ അതിലേക്ക് എടുത്തു ചാടുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞിരിക്കുന്നത്.
ജ്യോതി ദാഗ എന്ന യുവതി കിണറിലേക്ക് തെന്നി വീണ് മരണപ്പെടുകയായിരുന്നു. ഇവരുടെ അന്ത്യകർമങ്ങൾ ശനിയാഴ്ചയാണ് നടന്നത്. ചിതയ്ക്ക് തീ തെളിച്ച ശേഷം ബന്ധുക്കൾ വീടുകളിലേക്ക് മടങ്ങി. പക്ഷെ, ജ്യോതിയുടെ കസിൻ ആയ കരൺ എല്ലാവരും പോയ ശേഷം ശ്മശാനത്തിലേക്ക് മടങ്ങിയെത്തുകയാണ് ഉണ്ടായത്.
ചിതയുടെ അരികിലെത്തിയ കരൺ അൽപനേരം തലകുനിച്ച് നിന്ന ശേഷം ചിതയിലേക്ക് എടുത്തു ചാടി. യുവാവിനെ ചിതയ്ക്ക് സമീപം കണ്ട നാട്ടുകാർ വീട്ടിൽ വിവരം അറിയിച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു. വീട്ടുകാർ സ്ഥലത്തെത്തിയപ്പോഴേക്കും യുവാവിന് ഗുരുതരമായി പൊള്ളലേറ്റു കഴിഞ്ഞിരുന്നു. കരണിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഞായറാഴ്ച രാവിലെ കരണിന്‍റെ അന്ത്യകർമങ്ങൾ ജ്യോതിയുടെ ചിതയ്ക്ക് സമീപം തന്നെ തുടർന്ന് ബന്ധുക്കൾ നടത്തുകയായിരുന്നു. സംഭവത്തെ പറ്റി വിശദമായ അന്വേഷിച്ച ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂവെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ പോലീസ് രണ്ടു കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.