കൊച്ചിയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ കാമുകന്‍ മുക്കിക്കൊന്നു; അറസ്റ്റ്‌

കൊച്ചി: കൊച്ചിയിൽ ഒന്നരവയസ്സുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ കാമുകൻ വെള്ളത്തിൽ മുക്കിക്കൊന്നു. കൊച്ചി കലൂരിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവം. ഛർദിച്ച് അവശനിലയിലായി എന്ന് പറഞ്ഞ് കുഞ്ഞിനെ ഇന്നലെ കൊച്ചിയിലെ ഒരു ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ കുഞ്ഞ് മരണപ്പെട്ടിരുന്നു. ബിനോയ് ഡിക്രൂസിൻ്റെ കാമുകിയുടെ മകളുടെ പെൺകുഞ്ഞാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ബിനോയ് ഡിക്രൂസ് കൊച്ചി പള്ളുരുത്തി സ്വദേശിയാണ്. ഇയാളുടെ കാമുകിയായ കുട്ടിയുടെ മുത്തശ്ശി അങ്കമാലി സ്വദേശിയാണ്. ഇവർ അങ്കമാലിക്കാരിയാണ് എന്നാണ് വിവരം. മാതാപിതാക്കൾ അറിയാതെ കുഞ്ഞിനെ എങ്ങനെ ഇവ‍ർ ഹോട്ടൽ മുറിയിൽ എത്തിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസുദ്യോഗസ്ഥർക്ക് കുഞ്ഞിനെ കൊണ്ടു വന്നവരുടെ മൊഴിയിൽ സംശയം തോന്നിയതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തിൽ പള്ളുരുത്തി സ്വദേശിയായ ജോൺ ബിനോയ് ഡിക്രൂസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിൻ്റെ മുത്തശിയും പ്രതിയും ചേർന്നാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് വ്യക്തമായിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് താമസിച്ച ഹോട്ടലിൻ്റെ റിസപ്ഷനിലേക്ക് ഒന്നര വയസ്സുള്ള പെൺകുഞ്ഞിനേയും നാല് വയസ്സുള്ള ആൺകുഞ്ഞുമായി സ്ത്രീ വന്നത്. പരിഭ്രാന്തയായിരുന്നു സ്ത്രീയും കുഞ്ഞ്ഛ‍ർദ്ദിച്ച് ബോധം പോയിരിക്കുകയാണെന്നും സ്ത്രീ പറഞ്ഞുവെന്നാണ് ഹോട്ടലിലെ ജീവനക്കാർ പറയുന്നത്. കുട്ടിയുടെ അമ്മ ​വിദേശത്ത് ജോലി ചെയ്യുകയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഹോട്ടൽ മുറിയിൽ വച്ചുണ്ടായ തർക്കത്തിനിടെ ബിനോയ് കുഞ്ഞിനെയെടുത്ത് ബക്കറ്റിൽ മുക്കുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. മാർച്ച് അഞ്ചാം തീയതി മുതൽ ഈ സ്ത്രീയും രണ്ട് കുട്ടികളും യുവാവും ഹോട്ടലിൽ തങ്ങുന്നുവെന്നാണ് വിവരം. മരണപ്പെട്ട കുഞ്ഞിൻ്റെ പിതൃത്വത്തെ സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയായ യുവാവ് പൊലീസിന് ഇപ്പോൾ നൽകിയ മൊഴി. മകളുടെ രണ്ടാമത്തെ കുഞ്ഞിൻ്റെ പിതാവ് യുവാവാണെന്ന് പറഞ്ഞ് മുത്തശ്ശിയായ സ്ത്രീ വഴക്കുണ്ടാക്കിയെന്നും ഇതിൽ പ്രകോപിതനായ യുവാവ് കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഇനിയും വരാനുണ്ട്.