ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ നിന്ന് ഇടതു മുന്നണി പിന്മാറണം, സത്യ പ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും, വി ഡി സതീശൻ

എറണാകുളം: ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് ഗണേഷ്കുമാർ, മന്ത്രിയാക്കുന്നതിൽ നിന്ന് ഇടതു മുന്നണി പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അല്ലാത്തപക്ഷം, മന്ത്രിമാരുടെ സത്യ പ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും.

കൂടാതെ, നവ കേരള സദസ്സിനെ വിമർശിച്ചും പ്രതിപക്ഷ നേതാവ് രം​ഗത്തുവന്നു. നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനം ഉണ്ടായി. ഏതെങ്കിലും ഒരു സാധാരണക്കാരന്‍റെ ദുരിതം മാറ്റാൻ സർക്കാരിനെ കഴിഞ്ഞുവോയെന്നും സതീശന്‍ ചോദിച്ചു.

നവകേരള സദസിൽ നടന്നത് തെരഞ്ഞെടുപ്പ് പ്രചാരണമാണ്. കേരളത്തിലെ പോലീസ് ഏറ്റവും പരിതാപകരമായ നിലയിലാണ്. കോണ്‍ഗ്രസ് നേതാക്കന്മാരെ പോലും കൊല്ലാൻ നോക്കിയ സർക്കാരാണിത്. പോലീസ് -ഡി വൈ എഫ് ഐ മർദ്ദനത്തിനെതിരെ സ്വകാര്യ അന്യായങ്ങൾ ഫയൽ ചെയ്യും.

ഗൺമാനെ രക്ഷിക്കാനാണ് ജാമ്യമുള്ള വകുപ്പുകൾ മാത്രം ചുമത്തിയത്.മനുഷ്യാവകാശ കമ്മീഷനെയും, പോലീസ് കംപ്ലൈൻ്റ് അതോറിറ്റിയെയും സമീപിക്കും. ഡിജിപി ഓഫീസ് മാര്‍ച്ചിന്‍റെ സ്റ്റേജിന്‍റെ മുകളിലാണ് ഗ്രനേഡ് പൊട്ടിയത്. മനപ്പൂർവ്വം അപായ പെടുത്താനുള്ള ശ്രമം നടന്നു. നവകേരള സദസ്‌ പരാജയപ്പെട്ടപ്പോൾ ഞങ്ങളെ കൊല്ലാൻ നോക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു