വാഹനാപകടത്തിനിടെ രക്ഷപ്പെടാന്‍ ശ്രമം, കൊടും കുറ്റവാളി വികാസ് ദുബെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

കാണ്‍പൂര്‍: കൊടും കുറ്റവാളി വികാസ് ദുബെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. ദേശീയ മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യപ്രദേശില്‍ നിന്നും കാണ്‍പൂരിലേക്ക് ദുബെയുമായി പോലീസ് സംഘം വരുന്ന വഴി അകമ്പടി വാഹനം മറിഞ്ഞു. ഈ സമയം വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു എന്നും എന്നാണ് വിവരം.

വാഹനം അപകടത്തില്‍ പെട്ടപ്പോള്‍ പോലീസല് പിസ്റ്റല്‍ തട്ടിയെടുത്ത് വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും വികാസ് സമ്മതിച്ചില്ല. ഒടുവില്‍ ആത്മരക്ഷാര്‍ത്ഥം ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുക ആയിരുന്നെന്ന് പോലീസ് പറയുന്നു. അതേസമയം നിരവധി തവണ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു.

എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷമാണ് പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തന്നെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ആക്രമിച്ചത്. ഡിഎസ്പി അടക്കം എട്ട് പോലീസുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വികാസ് ദുബെ ഒളിവില്‍പോവുകയായിരുന്നു.