ഏഴ് പെട്ടികളിൽ സ്‌ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

ദിസ്പൂര്‍. സ്‌ഫോടക വസ്തുക്കളുമായി യുവതി അറസ്റ്റില്‍. നാഗാലാന്‍ഡ് സ്വദേശിയായ ഭേരി മിസോ എന്ന യുവതിയാണ് പിടിയിലായത്. ഇവരില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഏഴ് പെട്ടികള്‍ പോലീസ് കണ്ടെടുത്തു. ചരൈഡിയോ ജില്ലയിലെ സോനാരിയില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ബസില്‍ എത്തിച്ച സ്‌ഫോടകവസ്തുക്കള്‍ ഓട്ടോയിലൂടെ നംതോലയിലേക്ക് കൊണ്ടു പോകുവാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്.

ഗുവാഹത്തിയില്‍ നിന്നാണ് ഇവ എത്തിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി സഞ്ചരിച്ച വാഹനം നംതോലയിലെ ചെക്ക് പോസ്റ്റില്‍ തടഞ്ഞ് പോലീസ് പരിശോധന നടത്തിയത്. ഇതിന് പുറമേ ചോദ്യം ചെയ്യുന്നതിനായി യുവതി സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാത്രിയില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടു പോകുന്നത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.