കാറിനുള്ളില്‍ പ്രസവിച്ച യുവതിയ്ക്ക് രക്ഷകരായത് ‘108 ആംബുലന്‍സ്’ ജീവനക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ റോഡരുകില്‍ കാറിനുള്ളില്‍ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാരാണ്. നെടുമങ്ങാട് പരുത്തികുഴി കുന്നുംപുറത്ത് വീട്ടില്‍ ശ്രീജിത്തിന്റെ ഭാര്യ നിമിഷ(24)യാണ് കാറിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് നിമിഷയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാറില്‍ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയില്‍ 108 ആംബുലന്‍സിന്റെ സേവനവും ഇവര്‍
തേടിയിരുന്നു. എന്നാല്‍ കാര്‍ അരകിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും നിമിഷയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയായി.

ഇതിനിടയിലാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച സന്ദേശമനുസരിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ 108 ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ പ്രതീഷ് ടി എസ്സിന്റെ പരിശോധനയില്‍ നിമിഷയെ കാറില്‍ നിന്ന് ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് കാറിനുള്ളില്‍ വെച്ച് തന്നെ പ്രതീഷ് നിമിഷയുടെ പ്രസവം എടുക്കുകയായിരുന്നു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സിലേക്ക് മാറ്റിയ അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സ് പൈലറ്റ് അഭിലാഷ് കെ നായര്‍ ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.