മദ്യം നല്‍കി യുവാക്കള്‍ ശാരീരികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു, ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത്

കോഴിക്കോട്: ചേവായൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. പെണ്‍കുട്ടികള്‍ക്ക് ഒപ്പം ബംഗളൂരുവില്‍ നിന്നും പിടിയിലായ യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. യുവാക്കള്‍ മജ്യം നല്‍കി ശാരീരിക പീഡനത്തിന് ശ്രമിച്ചുവെന്ന് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. ഇതോടെ യുവാക്കള്‍ക്ക് എതിരെ പോക്‌സോ വകുപ്പുകള്‍ കേസെടുത്തേക്കും. കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളെയാണ് പെണ്‍കുട്ടികള്‍ക്ക് ഒപ്പം പിടികൂടിയത്. ബാംഗ്ലൂര്‍, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഇന്നലെ കോഴിക്കട്ടെ ചേവായൂര്‍ പോലീസ് സ്റ്റഷനില്‍ എത്തിച്ചിരുന്നു.

നൂറ് രൂപ പോലും കൈയ്യില്‍ ഇല്ലാതെയാണ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങിയത്. ഇവര്‍ക്ക് ബംഗളൂരുവിലേക്ക് കടക്കാന്‍ പണം നല്‍കി സഹായിച്ചത് സുഹൃത്തുക്കള്‍ ആണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ സുഹൃത്തുക്കളായ യുവാക്കള്‍ രണ്ട് തവണ പണം ഗൂഗിള്‍ പേ വഴി കൈമാറിയെന്നാണ് വിവരം.

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടികള്‍ ആദ്യം എത്തിയത് കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിലേക്കാണ്. അവിടെ നിന്നും ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ കൈയ്യില്‍ നിന്നും 500 രൂപ വാങ്ങി. അതിന് ശേഷം സുഹൃത്തിന് വിളിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 500 രൂപ തിരികെ അയച്ചു കൊടുത്തു. ഇങ്ങനെ ബസ് യാത്രയ്ക്കുള്ള പണം പെണ്‍കുട്ടികള്‍ കണ്ടെത്തി.

തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയ ഇവര്‍ പാലക്കാട്ടേക്ക് യാത്ര തിരിച്ചു. എന്നാല്‍ ആറ് പേര്‍ക്ക് പാലക്കാട്ടേക്ക് പോകാന്‍ 500 രൂപ മതിയാകുമായിരുന്നില്ല. തുടര്‍ന്ന് കണ്ടക്ടറില്‍ നിന്നും 2000 രൂപ വാങ്ങി, ഇത് സുഹൃത്ത് വഴി വീണ്ടും ഗൂഗിള്‍ പേയിലൂടെ തിരികെ നല്‍കി. ബസ് ടിക്കറ്റ് എടുത്ത ശേഷം ബാക്കി തുക ഉപയോഗിച്ച് ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി. റെയില്‍വേസ്റ്റേഷനില്‍ എത്തി ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയതോടെ ടിടിആര്‍ പിടികൂടി പാതി വഴിയില്‍ ഇറക്കി വിട്ടു. തുടര്‍ന്ന് മറ്റൊരു ട്രെയിന്‍ കയറി ഇവര്‍ മടിവാലയിലെത്തി.

ചില്‍ഡ്രണ്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ചില്‍ഡ്രണ്‍സ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറയുന്നു. വിവിധയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജറാക്കും.