ആറാം ക്ലാസുകാരനെ കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സുഹൃത്തായ 14 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞം സ്വദേശിയായ ആറാം ക്ലാസുകാരന്‍ നാഗര്‍കോവിലില്‍ കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ 14 കാരൻ അറസ്റ്റിൽ. ഒരു വർഷം മുൻപ് നടന്ന സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്. 2022 മെയ് 8നാണ് വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി ആശുപത്രി റോഡിൽ മുഹമ്മദ് നസീം സുജിത ദമ്പതികളുടെ മകൻ ആദിൽ മുഹമ്മദ് (12)നെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടി നാഗർകോവിൽ ഇറച്ചകുളത്തെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് സംഭവം. അതേസമയം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാനാണോ വിജനമായ പ്രദേശത്ത് എത്തിച്ചതെന്നതടക്കമുള്ള സംശയം അന്വേഷണ സംഘത്തിനുണ്ട്. പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

കുട്ടി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ടീഷർട്ട് ധരിച്ചിരുന്നെന്നാണ് പറയുന്നത്. എന്നാൽ മൃതദേഹത്തിൽ ടീ ഷർട്ട് ഇല്ലായിരുന്നു സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആദിൽ മുഹമ്മദിനൊപ്പം പോയ കുട്ടികളെ ചോദ്യം ചെയ്തു. ഇതിൽ നിന്നുമാണ് അന്വേഷണസംഘം പതിയിലേക്കെത്തിയത്.
സി.ബി.സി.ഐ.ഡി.ഡി.എസ്.പി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

കുട്ടിയുടെ ദുരൂഹ മരണത്തിൽ തമിഴ്നാട് ലോക്കൽ പോലീസ് നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതോടെ മാതാപിതാക്കൾ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. പിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അന്വേഷണം സി.ബി.സി.ഐ.ഡിയ്‌ക്ക് കൈമാറി.

ആറ് മാസത്തെ അന്വേഷണത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം 14 കാരനെ സി.ബി.സി.ഐ.ഡി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. നിലവിൽ മരണവിവരം മറച്ചുവയ്‌ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ 14കാരനെതിരെ ചുമത്തിയിട്ടുള്ളത്.