മലപ്പുറം . പതിനാലു വയസുകാരൻ ഇരുചക്ര വാഹനം ഓടിച്ച കുറ്റത്തിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷിച്ച് കോടതി. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീറി (55) ന് 25,000 രൂപ പിഴയായി ശിക്ഷയും വാഹന ഉടമ കല്പകഞ്ചേരി ഫൗസിയ (38) ന് 5000 രൂപ പിഴയുമാണ് ശിക്ഷ കിട്ടിയത്.
ഇരുവർക്കും വൈകിട്ട് അഞ്ചു മണി വരെ തടവ് ശിക്ഷയും കോടതി നൽകുകയുണ്ടായി. കോടതിയില്‍ പിഴയൊടുക്കി, അഞ്ച് മണിവരെ തടവ് ശിക്ഷയും അനുഭവിച്ച ശേഷമാണ് ഇരുവരും വീടുകളിലേക്ക് മടങ്ങിയത്. 2022 സെപ്തംബര്‍ ഒന്നിന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരനായ വിദ്യാര്‍ത്ഥി മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു.
വാഹന പരിശോധന നടത്തുകയായിരുന്ന മലപ്പുറം എന്‍ഫോഴ്‌സ്‌മെന്‍റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടിയെ കൈകാട്ടി നിര്‍ത്തി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തുന്നത്. തുടർന്ന് കുട്ടിയുടെ രക്ഷിതാവിനും ആര്‍ സി ഉടമയ്ക്കും എതിരെ 1988 ലെ മോട്ടോര്‍വാഹന വകുപ്പിലെ 180, 199 എ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയാണ് ഉണ്ടായത്.