മോനെ വളർത്തുന്നത് ഒന്നും പ്രതീക്ഷിച്ചിട്ടല്ല, കേന്ദ്ര ഗവണ്മെന്റ് ജോലി രാജിവച്ചത് അവനുവേണ്ടി, ഉപ്പും മുളകിലെ കേശുവിന്റെ അമ്മ

മലയാളത്തിന്റെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഓരോ കഥാപാത്രങ്ങളും ജീവിക്കുകയാണ് ഉപ്പും മുളകിലൂടെ. എന്നാൽ ഉപ്പും മുളകും വാർത്തകളിൽ നിറയുന്നത് കേശുവിന്റെ പേരിലാണ്. ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കേശു. ഭക്ഷണത്തിനോട് അതീവ താൽപര്യമുള്ളതിന്റെ പേരിലാണ് കേശു അറിയപ്പെടുന്നത്. മാത്രമല്ല അച്ഛൻ കഴിഞ്ഞാൽ കുടുംബത്തിലെ ഏറ്റവും മടിയനും കേശുവാണ്. കേശു ഇന്ന് പ്ലസ് ടു വിദ്യാർത്ഥിയാണ്. മകനെ കുറിച്ച് പറയാൻ കേശുവിന്റെ ഉമ്മ ബീനക്ക് നൂറുനാവാണ്. മകന്റെ സീരിയൽ ഷൂട്ടിങ്ങിന് കൂട്ടുപോകാൻവേണ്ടി കേന്ദ്ര ഗവണ്മെന്റ് ജോലി വരെ രാജിവച്ച കഥ പറയുകയാണ് ബീന. പഠനത്തിലും അഭിനയത്തിലും ഒരുപോലെ മിടുക്കനാണ് കേശുവെന്നും ഇന്ന് തന്റെ അഭിമാനമാണ് മകനെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബീന പറയുന്നു.

മകനെ കുറിച്ച് ബീനയുടെ വാക്കുകൾ ഇപ്രകാരം:

‘അൽസാബിത് എന്ന പേരു പോലും ആർക്കും അറിയില്ല. എല്ലാവർക്കും കേശു എന്ന പേരാണ് കൂടുതൽ പരിചയമെന്ന് പറയുകയാണ് ബീന. കുടുംബത്തിൽ നിന്ന് ആരും അഭിനയമേഖലയിൽ ഇല്ല. ശ്രീ ശബരീശൻ എന്ന അവന്റെ ആൽബം ചെയ്തത് നിസ്സാം പത്തനാപുരമായിരുന്നു. നിസ്സാം ആണ് ആർട്ടിസ്റ്റ് എന്ന നിലയിലേക്കും, കലാരംഗത്തെയ്ക്കും അവനെ എത്തിച്ചത്. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് രാത്രി രണ്ടര മണിക്കൊക്കെ അവൻ അഭിനയിക്കാൻ നിൽക്കുന്നത്. അന്ന് ചെറിയ മോൻ അല്ലേ. തറയിൽ ചെരുപ്പൊന്നും ഇല്ലാതെ കല്ലിൽ ആണ് ആ കഥാപാത്രത്തിന് വേണ്ടി അവൻ നിന്നത്.അന്നൊന്നും കരച്ചിലോ ബഹളമോ ഒന്നും ഉണ്ടായില്ല. മൂന്നു സോങ് ആണ് അന്ന് ചെയ്തത്. എന്റെ അച്ഛന് ഭയങ്കര ഇഷ്ടമായിരുന്നു അവനെ അഭിനയിപ്പിക്കാൻ വിടാൻ, എന്തേലും സാധ്യത ഉണ്ടെങ്കിൽ വിടണം എന്ന് പറഞ്ഞു. ശബരീശൻ ആയിരുന്നു തുടക്കം. മകന്റെ ആദ്യ പ്രതിഫലം കിട്ടിയപ്പോൾ അഭിമാനം ആയിരുന്നു. സന്തോഷം എന്നതിലുപരി അഭിമാനം ആയിരുന്നു.

ഇപ്പോഴും ഞാൻ അറിയപ്പെടുന്നത് കേശുവിന്റെ ഉമ്മ എന്നാണ്. അത് കേൾക്കുന്നത് അഭിമാനവുമാണ്. ഇപ്പോൾ സെറ്റിലേക്ക് പോകാറില്ല, വലിയ കുട്ടി ആയില്ലേ. പിന്നെ നമ്മൾ താമസിക്കുന്നതിന്റെ തൊട്ട് അടുത്തായതുകൊണ്ട് ഇപ്പോൾ ഉപ്പും മുളകും സെറ്റിലേക്ക് പോകാറില്ല. പക്ഷേ ദൂരത്തേക്ക് പോയാൽ ഞാൻ ഉറപ്പായും കൂടെ പോകും. അവൻ ആണ് എനിക്ക് സർവ്വസ്വവും. ഇപ്പോൾ പ്ലസ് വൺ ആയി. എട്ടുവയസ്സ് ആയിരുന്നു ഉപ്പും മുളകിലും എത്തുമ്പോൾ. എല്ലാ ദിവസവും സ്‌കൂളിൽ പോകാൻ ആകില്ല, എങ്കിലും സ്‌കൂളുകാർ തരുന്ന സപ്പോർട്ട് അത്രയും വലുതാണ്. എല്ലാ നോട്ട്സും ഞാൻ കളക്ട് ചെയ്യാറുണ്ട്.

സ്‌കൂളിൽ പഠിപ്പിച്ച ഇത് വരെയുള്ള എല്ലാ ചാപ്റ്ററും കംപ്ലീറ്റ് ആണ്. പഠിക്കാൻ മിടുക്കനാണ്, പത്താം ക്‌ളാസിൽ 81 % മാർക്ക് കിട്ടി. എറണാകുളത്തു പഠിക്കാൻ അവന് താത്പര്യമില്ല, പത്തനാപുരത്തുമതി എന്ന വാശി ആയിരുന്നു അവന്. നാടിനോട് വല്ലാത്ത സ്നേഹം ആയിരുന്നു. കൂട്ടുകാരെയും ഒക്കെ കാണാൻ വേണ്ടിയാണ് അവൻ ഈ നാട്ടിൽ നിന്നും പോകാതെ നിക്കുന്നത്. കേന്ദ്രഗവൺമെന്റ് ജോലി രാജിവച്ചിട്ടാണ് ഞാൻ മോന്റെ കൂടെ ഇറങ്ങിത്തിരിച്ചത് .കുറച്ചുനാൾ ഞാൻ ലീവെടുത്തു മോന്റെ കൂടെ പോയി, എന്നാൽ ഞാൻ ജോലിക്ക് പോയാൽ അവന്റെ കൂടെ പോകാൻ ആരുമില്ല. എന്തിനാണ് ജോലി കളഞ്ഞത് എന്ന് ഇപ്പോഴും ആളുകൾ ചോദിക്കും. പക്ഷെ ഞാൻ ചിന്തിച്ചത് ഞാൻ അവനുവേണ്ടി അല്ലേ ജീവിക്കുന്നത്. സമ്പാദിച്ചാലും അവനു വേണ്ടി. ജോലി രാജിവച്ചതുകൊണ്ട് അവനു ഇന്ന് സത്പേരാണ് കിട്ടിയത്. അറിയപ്പെടുന്ന ഒരു പേര് കിട്ടി. ഇന്ന് എല്ലാവർക്കും അറിയാം അവനെ, നമ്മൾ എവിടെപ്പോയാലും അവനെ തിരിച്ചറിയുന്നുണ്ട്‌ ‘; ബീന പറഞ്ഞു