അമൃത്സര്‍ . ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗ് സിഖ് സംഘടനകളുടെ യോഗം വിളിക്കാൻ ആഹ്വാനം ചെയ്തിരിക്കെ പഞ്ചാബില്‍ കനത്ത ജാഗ്രതാനിര്‍ദേശം. ബൈശാഖി ദിനത്തില്‍ 14-ാം തീയതി സര്‍ബത് ഖല്‍സ സമ്മേളനം വിളിച്ചുകൂട്ടാന്‍ സിഖ് സംഘടനയായ അകാല്‍ തഖ്ത് മേധാവികളോടാണ് അമൃത്പാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമൃത്സറിലെ അകാല്‍ തഖ്തില്‍ നിന്ന് ബത്തിന്‍ഡയിലെ ദംദാമ സാഹിബിലേക്ക് ഘോഷയാത്ര നടത്താനും അമൃത്പാല്‍ വീഡിയോ സന്ദേശത്തിലൂടെ സിഖ് സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
യോഗം വിളിക്കണമെന്ന അമൃത്പാല്‍ സിംഗിന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ 14-ാം തീയതി വരെ പഞ്ചാബിലെ എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കി എന്നാണ് റിപ്പോര്‍ട്ട്. എല്ലാ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് പൊലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി ഡിജിപി ഗൗരവ് യാദവിന്റെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നു. നേരത്തെ അനുവദിച്ച എല്ലാ അവധികളും റദ്ദാക്കാനും പുതിയ അവധികള്‍ അനുവദിക്കരുതെന്നും ഡിജിപി നിര്‍ദേശിച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍പ് 1986ലും 2015ലുമാണ് സര്‍ബത് ഖല്‍സ ചേര്‍ന്നിരുന്നത്.
യോഗം വിളിക്കുന്നത് സംബന്ധിച്ച് അകാല്‍ തഖ്ത് മേധാവിയുടേതാണ് അന്തിമതീരുമാനമെന്നും അമൃത്പാലിന്റേത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും ശിരോമണി ഗുരൃദ്വാര പര്‍ബന്ധക് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രതികരിച്ചിട്ടുണ്ട്. സിഖ് പണ്ഡിതരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ യോഗത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂകയുള്ളൂ എന്നും ശിരോമണി ഗുരൃദ്വാര പര്‍ബന്ധക് കമ്മിറ്റി ജനറല്‍ സെക്രട്ടറി പറഞ്ഞു.