നടന്‍ ദിലീപിനെതിരെ തെളിവു നശിപ്പിച്ച വകുപ്പു കൂടി ചേർത്ത്, ശരത്തിനെ കൂടി പ്രതിയാക്കി അധിക കുറ്റപത്രം.

കൊച്ചി/ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചതായി പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു.
നടന്‍ ദിലീപിനെതിരെ തെളിവു നശിപ്പിച്ച വകുപ്പു കൂടി ചേര്‍ത്തിട്ടുണ്ട്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയിട്ടുള്ള കുറ്റപത്രത്തിൽ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കാവ്യാമാധവനെ പ്രതി ചേര്‍ത്തിട്ടില്ല. തെളിവു നശിപ്പിച്ചെന്ന ആരോപണവുമായി ബന്ധപെട്ടു അഭിഭാഷകാരെ ആരെയും കേസില്‍ പ്രതികളൊ സാക്ഷികളൊ ആക്കിയിട്ടില്ല.

സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് ഉടൻ എത്തും. അനുബന്ധകുറ്റപത്രത്തിലൂടെ മറ്റു പ്രതികള്‍ക്കൊപ്പം ശരത്തിനെ കൂടി പ്രതി ചേര്‍ത്തു വിചാരണ നടത്തുന്നതിനാണ് പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുള്ളത്. കേസ് 27നു പരിഗണിക്കുമെന്നു കോടതി അറിയിച്ചിട്ടുണ്ട്. പത്തു ദിവസം കഴിഞ്ഞ് കേസ് പരിഗണിക്കുമെന്നായിരുന്നു ആദ്യം കോടതി പറഞ്ഞിരുന്നത്. എന്നാല്‍, ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്ത ശേഷമെ കേസ് പരിഗണിക്കുകയുള്ളൂ എന്ന് കോടതി പിന്നീട് വ്യക്തമാക്കുകയായിരുന്നു.

നടി കാവ്യ മാധവന്‍, മഞ്ജു വാര്യര്‍, സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരന്‍ തുടങ്ങിയവരെയും കേസില്‍ സാക്ഷികളായി രിക്കും. ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ഉള്‍പ്പടെ 102 സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് അധിക കുറ്റപത്രം. നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ തെളിവായ വിഡിയോ ദൃശ്യം ദിലീപ് കണ്ടിട്ടുണ്ട് എന്നും അതിന്റെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നും അധിക കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.