കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത കേസ്, യുവതിയ്ക്ക് ജാമ്യം

കോട്ടയം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ, കാറിന്റെ മിററില്‍ തട്ടിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത കേസില്‍ യുവതിയ്ക്ക് ജാമ്യം. പൊന്‍കുന്നം സ്വദേശി സുലുവിനാണ് ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. നഷ്ടപരിഹാരമായി 46,000 രൂപ കെട്ടിവച്ചതിനെ തുടർന്നാണ് സുലുവിന് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിനടക്കം ജാമ്യമില്ലാ വകുപ്പുകളായിരുന്നു ഇവർക്ക് എതിരെ ചുമത്തിയിരുന്നത്.

ബസ് കാറിൽ തട്ടിയപ്പോൾ ഉണ്ടായ വൈകാരിക വിക്ഷോഭത്തിൽ സംഭവിച്ചു പോയ അബദ്ധമാണ് അക്രമമെന്ന് സുലു പൊലീസിന് മൊഴി നൽകിയിരുന്നു. ബസ്സിന് ഉണ്ടായ നഷ്ടപരിഹാരം നൽകി പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് സുലുവും കുടുംബവും അറിയിച്ചെങ്കിലും ഒത്തുതീർപ്പിന് കെഎസ്ആർടിസി തയ്യാറായിരുന്നില്ല. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സുലുവിനെ കസ്റ്റഡിയിലെടുത്തത്.

കേസില്‍ ഇന്നലെ വൈകീട്ടാണ് സുലുവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കാറിന്റെ ലിവര്‍ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റ് ഇവര്‍ അടിച്ചു തകര്‍ത്തത്. തുടര്‍ന്ന് ഇരുവരും കാറില്‍ കയറി രക്ഷപ്പെട്ടു.

തുടര്‍ന്ന് സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. പ്രതിക്കു വേണ്ടി അഭിഭാഷകരായ ഷാമോന്‍ ഷാജി, വിവേക് മാത്യു വര്‍ക്കി, ലക്ഷ്മി ബാബു എന്നിവരാണ് കോടതിയില്‍ ഹാജരായത്.