കൊച്ചി: ബിജെപിയിൽ നിന്നും ക്ഷണം ലഭിച്ചെന്ന വാർത്ത തള്ളി സിപിഐ മുൻ എംഎൽഎ ഇ എസ് ബിജിമോൾ. ബിജെപിയിൽ നിന്നും തന്നെ ആരും വിളിച്ചിട്ടില്ല. അത്ര ധൈര്യമുള്ളയാരും പാർട്ടിയിൽ ഇല്ലെന്നും ബിജിമോൾ പ്രതികരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ പാർട്ടികളിൽ നിന്നായി നേതാക്കളെ പാളയത്തിലെത്തിക്കാൻ ബിജെപി കേന്ദ്രത്തിൽ കളമൊരുക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇ എസ് ബിജി മോളെ ബിജെപി സമീപിച്ചുവെന്ന തരത്തിൽ റിപ്പോർട്ട് പുറത്ത് വന്നത്. എന്നാൽ അത്തരമൊരു പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് നേതാവ് സ്ഥിരീകരിച്ചു. മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് ബിജിമോൾ.
കഴിഞ്ഞ ദിവസം സിപിഐഎമ്മിൽ നിന്നും സസ്‌പെൻഡ് ചെയ്ത മുൻ എംഎൽഎ എസ് രാജേന്ദ്രൻ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച്ച വലിയ ചർച്ചകളിലേക്ക് വഴിവെച്ചിരുന്നു. എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇത്. പാർട്ടി പരിപാടികളിൽ സജീവമല്ലാത്ത എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നേക്കുമെന്ന തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ റിപ്പോർട്ടുകൾ തള്ളികൊണ്ട് താൻ സിപിഐഎമ്മിൽ തുടരുമെന്നും മറ്റൊരു നീക്കത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു.