തലസ്ഥാനത്ത് ബൈക്ക് ടിപ്പര്‍ ലോറിക്കുപിന്നില്‍ ഇടിച്ച് യുവാവ് മരിച്ചു , രണ്ടു പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ടിപ്പര്‍ ലോറിക്കുപിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല റ്റി.എം. സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്. മൂന്നുപേര്‍ ബൈക്കിലുണ്ടായിരുന്നു. മരിച്ച അര്‍ജുനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരുടെയും പരിക്ക് ഗുരുതരമാണ്.

തിരുവല്ലം – പാച്ചല്ലൂര്‍ റോഡില്‍ കുളത്തിന്‍കര ശ്രീഭദ്രകാളി ക്ഷേത്രത്തിന് മുന്‍വശത്ത് ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. കാക്കാമൂല സ്വദേശി ശ്രീദേവ് (21), വെണ്ണിയൂര്‍ നെല്ലിവിള ഗ്രേസ് നഗറില്‍ അമല്‍ (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇരുവരും വണ്ടിത്തടം എ.സി.ഇ കോളേജിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ്.

അതേസമയം മലപ്പുറത്ത് റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മണിമൂളി സ്വദേശി യുനൂസ്(50) ആണ് മരിച്ചത്. വടശ്ശേരി കൊയിലാണ്ടി- നിലമ്പൂർ സംസ്ഥാന പാതയി ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. വിമാനത്താവളത്തിലേക്ക് യാത്രക്കാരനുമായി പോകുന്നതിനിടെയാണ് അപകടം.

വടശ്ശേരിയിൽ വച്ച് വെള്ളക്കെട്ടിൽ ബ്രേക്ക് പിടിച്ചപ്പോൾ ഓട്ടോ മറിഞ്ഞു വീഴുകയായിരുന്നെന്നും ഡ്രൈവർ ഓട്ടോയുടെ അടിയിൽ പെടുകയായിരുന്നു. വെള്ളത്തിനടിയിൽ മുങ്ങിയ നിലയിലായിരുന്നു അദ്ദേഹം.
ഉടനടി പുറത്തെടുത്ത് ആശുപത്രിയിലെത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.