മോദിയെ ദൈവമാക്കി ക്ഷേത്രം നിര്‍മിച്ച്‌​ ബി.ജെ.പി പ്രവര്‍ത്തകന്‍

പുനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍. പ്രധാനമന്ത്രിയോടുള്ള ആരാധന കൊണ്ടാണ് യുവാവ് ക്ഷേത്രം നിര്‍മിച്ചത്. പുനെ സ്വദേശിയായ 37കാരന്‍ മയുര്‍ മാണ്ഡെയാണ് ക്ഷേത്രം നിര്‍മിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതിലും മറ്റനേകം കാര്യങ്ങള്‍ ചെയ്തതിനുമുള്ള നന്ദിയായാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് മയുര്‍ പറയുന്നത്. ക്ഷേത്രത്തില്‍ നരേന്ദ്രമോദിയുടെ ഫോട്ടോയും പതിപ്പിച്ചിട്ടുണ്ട്.

”മോദി ഒരുപാട് വികസനമുണ്ടാക്കി. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയത്, രാമക്ഷേത്ര നിര്‍മാണം, മുത്തലാഖ് നിയമം എന്നിവയടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ ചെയ്തു”-മയുര്‍ മുണ്ഡെ പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് ഏജന്റായി ജോലി ചെയ്യുകയാണ് ഇയാള്‍. വാര്‍ത്ത പരന്നതോടെ ധാരാളം ജനങ്ങളാണ് ക്ഷേത്രം കാണാനെത്തുന്നത്.

ജയ്പൂരില്‍ നിന്നും മാര്‍ബിള്‍ എത്തിച്ചാണ് മയുര്‍ മോദിയുടെ ചിത്രമുള്ള രൂപക്കൂട് ഉണ്ടാക്കിയത്. 1.6 ലക്ഷം രൂപയാണ് ഇതിനായി ചിലവാക്കിയത്. മോദിയെ സ്തുതിച്ചുള്ള ഒരു കവിതയും ഇയാള്‍ സമീപത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.