2001ല്‍ ബിജെപി വോട്ടിനായി മാണിയും കുഞ്ഞാലിക്കുട്ടിയുമെത്തി, കോലീബി സഖ്യത്തെക്കുറിച്ച് സി.കെ പത്മനാഭന്‍

രണ്ടായിരത്തി ഒന്നിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും വോട്ട് ധാരണയ്‌ക്ക് വന്നതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സി.കെ. പദ്മനാഭന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസുകാര്‍ ബി.ജെ.പി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ടെന്നും, താനും പി.പി. മുകുന്ദനും വേദപ്രകാശ് ഗോയലുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

‘2001 ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാണ്. അന്ന് കോണ്‍ഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. മാണി സാര്‍, കുഞ്ഞാലിക്കുട്ടി, പി.പി. മുകുന്ദന്‍, ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയല്‍ എന്നിവര്‍ക്കൊപ്പം ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.പി.എം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യം’ സി.കെ. പദ്മനാഭന്‍ പറഞ്ഞു.

‘കോണ്‍ഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നു. ഇങ്ങനെ സമീപക്കുന്നതില്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഞങ്ങളെ തളളി പറയുകയും ചെയ്യും. കോണ്‍ഗ്രസ് ഒരു മാരീചനാണ്. കോണ്‍ഗ്രസിന് ബി.ജെ.പിയെ സ്വാധീനിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.