കോഴിക്കോട് പട്ടികജാതി ക്ഷേമസമിതി ലോക്കൽ കമ്മിറ്റി അം​ഗത്തെ പൊലീസ് മദ്യപാനിയാക്കി അധിക്ഷേപിച്ചതായി പരാതി

കോഴിക്കോട് പട്ടികജാതി ക്ഷേമസമിതി കുരുവട്ടൂർ ലോക്കൽ കമ്മിറ്റി അംഗത്തെ പൊലീസ് മദ്യപാനിയാക്കി അധിക്ഷേപിച്ചതായി പരാതി. കുരുവട്ടൂർ ലോക്കൽ കമ്മിറ്റി അംഗമായ ശ്രീകുമാറാണ് അധിക്ഷേപത്തിനിരയായത്.

സ്കൂട്ടറിൽ വരുന്നതിനിടെ എതിർ ദിശയിൽ നിന്ന് പൊലീസ് വാഹനം വന്നപ്പോൾ ശ്രീകുമാർ സ്കൂട്ടർ റോഡരികിലേക്ക് ഒതുക്കിനിർത്തി. ഈ സമയം പൊലീസ് ജീപ്പിൽ ഉണ്ടായിരുന്ന ചേവായൂർ എസ് ഐ, ഇയാളെ വാഹനത്തിനിടത്തേക്ക് വിളിക്കുകയും മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് ജീപ്പിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് പരാതി. ഭാര്യയും മക്കളുമെത്തി ശ്രീകുമാർ മദ്യപിക്കാത്ത ആളാണെന്ന് പറഞ്ഞതോടെ പൊലീസ് ഇറക്കി വിടുകയായിരുന്നു എന്ന് ശ്രീക്കുമാർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയ പി.കെ എസ് പ്രാദേശിക നേതാക്കളൊടും പോലീസ് അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്. അതേസമയം, കണ്ടപ്പോൾ മദ്യപിച്ചതായി തോന്നിയതിനെ തുടർന്നാണ് പിടികൂടിയതെന്നും ഭാര്യയും മക്കളും എത്തിയതോടെ വിട്ടയക്കുകയായിരുന്നു എന്നുമാണ് പൊലീസ് വാദം.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കമ്മീഷണർ എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ശ്രീകുമാർ.സംഭവത്തിൽ പട്ടികജാതി ക്ഷേമസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ചേവായൂർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.