മുംബൈ . ഹിന്ദുത്വ സൈദ്ധാന്തികന്‍ വിഡി സവര്‍ക്കര്‍ക്ക് എതിരെയുള്ള പ്രചാരണത്തില്‍ നിന്ന് പിന്‍മാറാന്‍ ഒടുവിൽ കോണ്‍ഗ്രസ് തീരുമാനം. മഹാ സഖ്യത്തിലെ പ്രധാന പാര്‍ട്ടികള്‍ക്ക് സവര്‍ക്കര്‍ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായം ആയതിനാൽ സവര്‍ക്കര്‍ വിഷയം ഉയര്‍ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
ഇക്കാര്യം മുതിര്‍ന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ ആണ് മുംബൈയിൽ അറിയിച്ചത്. സവര്‍ക്കറെ അധിക്ഷേപിക്കുന്നത് സഹിക്കില്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ചുവടു മാറ്റി ചവിട്ടുന്നത്.
പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ, രാഹുല്‍ ഗാന്ധി നടത്തിയ പത്രസമ്മേളനത്തില്‍ തന്റെ പേര് ഗാന്ധിയെന്നാണെന്നും മാപ്പ് പറയാന്‍ താന്‍ സവര്‍ക്കര്‍ അല്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് മുന്നറിയിപ്പുമായി ഉദ്ധവ് രംഗത്തെത്തുന്നത്. മാത്രമല്ല മോദി പരാമർശത്തിൽ രണ്ടു കേസുകൾ കൂടി രാഹുലിനെതിരെ കോടതികളിൽ എത്തിയിരിക്കുകയുമാണ്.
‘എംവിഎ സഖ്യകക്ഷികള്‍ക്കിടയില്‍ സവര്‍ക്കറിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുള്ളതിനാല്‍ സർവർക്കാരിന്റെ വിഷയം ഉന്നയിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു’ വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ചൗഹാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സ്വാതന്ത്ര്യ സമരത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ തീരുമാനിക്കട്ടെ. അതില്‍ ക്ഷമാപണം നടത്തേണ്ട കാര്യമില്ലെന്നും പൃഥ്വിരാജ് ചൗഹാന്‍ പറഞ്ഞു. സവര്‍ക്കര്‍ക്ക് എതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ആയുധമാക്കി ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും ബിജെപിയും രംഗത്തുവന്നിരുന്നു. രാഹുലിന് എതിരെ ഏക്‌നാഥ് ഷിന്‍ഡെ സവര്‍ക്കര്‍ ഗൗരവ് യാത്രയും നടത്തി.