ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് മൂന്നാം തരംഗം; മുന്നറിയിപ്പുമായി എയിംസ് മേധാവി

ദില്ലി: അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ കോവിഡ് തരംഗം ഇന്ത്യയില്‍ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി തുടങ്ങുന്ന സാഹചര്യത്തിലാണ് എയിംസ് മേധാവിയുടെ പ്രതികരണം.

ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങള്‍ക്കിടയില്‍ സംഭവിച്ചതില്‍ നിന്ന് നമ്മള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ഇന്ന് അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. ജനക്കൂട്ടങ്ങള്‍ വീണ്ടും സൃഷ്ടിക്കുകയാണ്. ആളുകള്‍ എല്ലാം ഒത്തു ചേരുകയാണ്. കേസുകളുടെ എണ്ണം ദേശീയ തലത്തില്‍ ഉയരാന്‍ കുറച്ച്‌ സമയമെടുക്കും. എന്നാല്‍ അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ അത് സംഭവിക്കാം. ചിലപ്പോള്‍ കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞാവാം- രണ്‍ദീപ് ഗുലേറിയ എന്‍ഡിടിവിയോട് പറഞ്ഞു.

അതേസമയം, കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന പഠനഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോകാരോഗ്യ സംഘടനയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 10000 സാമ്ബിളുകള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവര ശേഖരണം തുടരുകയാണ്. കുട്ടികളില്‍ സിറോപോസിറ്റിവിറ്റി മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കൂടുതലാണെന്നാണ് പഠനത്തില്‍ വിദഗ്ദ സംഘം കണ്ടെത്തിയത്.