സാവോ പോളോ. കാമുകനൊപ്പം താമസിക്കാൻ ഒൻപതുവയസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ. സാവോ പോളോ സ്വദേശിനിയായ റൂത്ത് ഫ്‌ളോറിയാനോ(30)യെയാണ് അറസ്റ്റിലായത്. ഒമ്പതുവയസ്സുള്ള മകള്‍ അലാനി സില്‍വയെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൂന്നാഴ്ചയോളം ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കാമുകനൊപ്പം താമസിക്കുന്നത് മകള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പ്രതിയുടെ മൊഴി. ഓഗസ്റ്റ് എട്ടിനും ഒമ്പതിനും ഇടയിലാണ് കൃത്യം നടത്തിയതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിച്ചശേഷമാണ് ഫ്‌ളോറിയാനോ മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പല്ല് തേച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മകളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി. ഇതിനായി ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്നും മൃതദേഹം വെട്ടിനുറുക്കാനുള്ള എളുപ്പവഴി എന്താണെന്ന് ഇന്റര്‍നെറ്റില്‍നിന്നാണ് പ്രതി മനസിലാക്കിയതെന്നും പോലീസ് പറഞ്ഞു.
വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ ചില ഭാഗങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ ഒഴുക്കിയെന്നും മറ്റുചിലത് പാകം ചെയ്‌തെന്നുമാണ് പ്രതിയുടെ കുറ്റസമ്മതം. കഴിഞ്ഞദിവസം യുവതിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഫ്രിഡ്ജില്‍നിന്ന് ചില ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുമുണ്ട്. കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ യുവതിയുടെ കാമുകന്റെ അമ്മയാണ് ആദ്യം കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചിരുന്നില്ല. കാമുകനും താനും മയക്കുമരുന്ന് ഉപയോഗിച്ചശേഷം കിടന്നുറങ്ങിയെന്നും പിന്നീട് എഴുന്നേറ്റതിന് ശേഷമാണ് മകളെ മരിച്ചനിലയില്‍ കണ്ടതെന്നുമായിരുന്നു യുവതിയുടെ ആദ്യമൊഴി. മകളെ കൊലപ്പെടുത്തിയത് താനല്ലെങ്കിലും മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കിയത് താനാണെന്നും പ്രതി പറഞ്ഞിരുന്നു. എന്നാല്‍, വിശദമായ ചോദ്യംചെയ്യലിലാണ് മകളെ കൊലപ്പെടുത്തിയതും താനാണെന്ന് യുവതി സമ്മതിച്ചത്.