മനസാക്ഷിയെ ഞെട്ടിച്ച് നായകളുടെ ആക്രമണം, നാട്ടുകാര്‍ക്കെതിരെ വടിവാള്‍ വീശിയ ഉടമ അറസ്റ്റില്‍

താമരശ്ശേരി: തുറന്നുവിട്ട മൂന്നു വളര്‍ത്തുനായ്ക്കളുടെ കൂട്ട ആക്രമണത്തില്‍ വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റു. മുഖത്തും ദേഹത്തും കടിയേറ്റ അമ്ബായത്തോട് മിച്ചഭൂമിയിലെ ഫൗസിയയെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന്‍ റോഷനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു മുമ്ബും പലര്‍ക്കും ഈ വളര്‍ത്തുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.

നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് വീട്ടമ്മയെ ഒരുവിധത്തില്‍ രക്ഷിച്ചത്. നായ്ക്കളെ തുരത്താന്‍ മുതിര്‍ന്ന നാട്ടുകാര്‍ക്കു നേരെ തോക്കും വടിവാളും കാണിച്ച്‌ റോഷന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ദിവസങ്ങള്‍ക്കു മുമ്ബ് റോഷന്റെ വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ പ്രഭാകരന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അക്രമസംഭവം ആവര്‍ത്തിച്ചിട്ടും ഉടമ പിന്നെയും നായ്ക്കളെ പുറത്തേക്ക് തുറന്നുവിടുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.