ക്രൈംബ്രാഞ്ചിന് സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള അനുമതി റദ്ദാക്കാന്‍ ഇ ഡി ഇന്ന് കോടതിയിൽ

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിനുള്ള അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയെ സമീപിക്കും. ക്രൈംബ്രാഞ്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചു അനുമതി വാങ്ങി എന്നാണ് ഇ ഡി ആരോപിക്കുന്നത്.

ഇതിനിടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി ക്രൈംബ്രാഞ്ച് സംഘം സന്ദീപിനെ ചോദ്യം ചെയ്തു. രാവിലെ 11 മണിയോടു കൂടി ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറില്‍ അധിക൦ നീണ്ടു. മുഖ്യമന്ത്രിയുടെ അടക്കം പേര് പറയാന്‍ ഇ ഡി സമ്മര്‍ദം ചെലുത്തിയെന്ന് സന്ദീപ് മൊഴി നല്‍കിയെന്നാണ് സൂചന. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്ക് എതിരെയും മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് മൊഴി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും.