കലവൂരിലെ കാവുങ്കൽ ഒരു മാതൃക ഗ്രാമമായി മാറുന്നു. ഭൂരിഭാഗം വീടുകളിലും ഒരു സർക്കാരുദ്യോഗസ്ഥയെങ്കിലും ഈ ഗ്രമാത്തിലുണ്ട്. കാവുങ്കലിൽ നിന്ന് സർക്കാരിന്റെ വിവിധ സേനകളിലേക്ക് ഇതുവരെ ആയിരത്തോളം പേരാണ് പ്രവേശനം നേടിയത്. നിരവധി ഡോക്ടർമാരും പോലീസുകാരും ഈ ഗ്രാമത്തിലുണ്ട്.
ഇപ്പോളിതാ ഗ്രാമത്തിലെ 8 പെൺകുട്ടികൾ ഒന്നിച്ച് വനിതാ പൊലീസ് സേനയിലേക്ക് പ്രേവേശിക്കുകയാണ്. കാവുങ്കൽ സ്വദേശികളായ എസ്.പി.ആരതി, വി.അനിത, വീണ വിജയൻ, ബി.നിഖിലമോൾ, ജെയ ജെയ്സി, ആതിര ചന്ദ്രൻ, വിദ്യ ഒ.കുട്ടൻ, അക്ഷയ എസ്.പ്രസാദ് എന്നിവരാണ് 25ന് തൃശൂരിലെ പൊലീസ് അക്കാദമിയിൽ എത്തുക. പിഎസ്‌സി പരീക്ഷ കഴിഞ്ഞ് കായിക ക്ഷമത പരിശോധനയും ഇവർ വിജയകരമായി പൂർത്തിയാക്കിയിരുന്നു
റിട്ട.എസ്ഐ: സുരേഷ് ആലയ്ക്കലിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും കാവുങ്കൽ ക്ഷേത്ര മൈതാനത്ത് സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ പരിശീലനം ഉണ്ട്. പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന കായിക പരിശീലനം രാവിലെ ഏഴര വരെയാണ് നടക്കുക. കായിക പരിശീലനത്തിലൂടെ ഇതുവരെ 877 പേരാണ് പൊലീസ്, എക്സൈസ്, മിലിറ്ററി, നേവി, റെയിൽവേ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നേടിയത്. 2019ൽ കാവുങ്കലിലെ ഏഴ് പേർക്ക് എംബിബിഎസിന് മെറിറ്റിൽ പ്രവേശനവും ലഭിച്ചിരുന്നു.</p>