മിശ്രവിവാഹിതർക്ക് 30,000 രൂപയുടെ ധനസഹായം നൽകാൻ കേരള സർക്കാർ

മിശ്രവിവാഹിതർക്ക് ധനസഹായവുമായി കേരള സർക്കാർ. മാർച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതർക്കായി 12.51 കോടി രൂപ സർക്കാർ അനുവദിച്ചു. സാമൂഹ്യ നീതി വകുപ്പാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതർക്കായി ( എസ്‌സി/ എസ്ടി വിഭാഗത്തിൽപ്പെട്ടവരല്ലാത്ത) 30,000 രൂപ സഹായധനം അനുവദിച്ചത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവയെ ചുമതലപ്പെടുത്തി.

2021-22 സാമ്പത്തിക വർഷത്തിൽ 485 അപേക്ഷകർക്കായി സർക്കാർ 1.45 കോടി രൂപ നീക്കി വച്ചിരുന്നു. എന്നാൽ 4,170 അപേക്ഷകർ ഇനിയുമുണ്ടെന്ന സാമൂഹ്യ നീതി വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് പുതിയ ധനസഹായ തുക കൂടി അനുവദിച്ചത്. ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കേറ്റ്, ആധാർ അല്ലെങ്കിൽ വോട്ടേഴ്‌സ് ആഡി എന്നിവ രേഖകളായി സമർപ്പിക്കണം. സംരംഭം തുടങ്ങാനോ, ഭൂമിയോ വീടോ വാങ്ങാനോ ആണ് ഈ ധനസഹായം വിനിയോഗിക്കേണ്ടത്.

ഏറ്റവും കൂടുതൽ അപേക്ഷകരുള്ള ജില്ല ആലപ്പുഴയാണ്. 833 മിശ്രവിവാഹിതരാണ് ധനസഹായത്തിനായി അപേക്ഷിച്ചിരിക്കുന്നത്. 784 അപേക്ഷകരുമായി തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്താണ് ഏറ്റവും കുറവ് അപേക്ഷകർ. 37 ദമ്പതികൾ മാത്രമേ ഇവിടെ അപേക്ഷ സമർപ്പിച്ചിട്ടുള്ളു.