സ്വവര്‍ഗാനുരാഗികളായ കോഴിക്കോട്ടുകാരിക്കും കൊച്ചിക്കാരിക്കും ഒരുമിച്ച് ജീവിക്കാം; വിധി പറഞ്ഞ് ഹൈക്കോടതി

പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈകോടതി അനുമതി. പങ്കാളികളിലൊരാൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിനിയെ ആലുവ സ്വദേശിനിയ്ക്കൊപ്പം ഹൈക്കോടതി വിട്ടു. പതിനെട്ട് വയസ് പൂർത്തിയാക്കിയ ആർക്കും ഒരുമിച്ച് ജീവിക്കാൻ രാജ്യത്ത് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പെൺകുട്ടികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി നൽ‍കിയത്.

കോഴിക്കോട് സ്വദേശിനിയായ പങ്കാളിയെ കാണാനില്ലെന്ന് പറഞ്ഞാണ് ആലുവ സ്വദേശിനി ആദില നസ്രിൻ 26ന് പരാതി നൽകിയത്. എന്നാൽ ആലുവ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സൗദിയിൽ പഠിച്ച പെൺകുട്ടികളാണ് ആദിലയും കോഴിക്കോട് സ്വദേശിനിയും. ഇരുവരും പഠനകാലത്ത് പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഇരുവരും ആലുവയിൽ താമസിച്ചു. പ്രണയത്തെ വീട്ടുകാർ എതിർത്തതോടെ കോഴിക്കോട് സ്വദേശിനിയെ കുടുംബം ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് ആദില പരാതി നൽകിയത്.

രാവിലെ തന്നെ ഹർജി പരിഗണിച്ച ഹൈക്കോടതി, പെൺകുട്ടിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാൻ ബിനാനിപുരം പൊലീസിനു നിർദേശം നൽകി. തുടർന്ന് വീട്ടുകാർ പെൺകുട്ടിയുമായി ഹൈക്കോടതിയിലെത്തി. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയിൽ വിളിച്ചു വരുത്തി. ചേംബറിൽവച്ചു സംസാരിച്ച് ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുകയായിരുന്നു. പ്രായപൂർത്തിയായതിനാൽ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‍റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. സ്വവർഗാനുരാഗികളായ ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി.

സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്റിന്‍ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരി നൂറയുമായി പ്രണയത്തിലാവുന്നത്. സ്വവര്‍ഗാനുരാഗം വീട്ടിലറിഞ്ഞതു മുതല്‍ എതിര്‍പ്പായി. കേരളത്തില്‍ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടര്‍ന്നു. സമാനജീവിതം നയിക്കുന്നവരെക്കുറിച്ച് പഠിച്ചു. ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.

ഈ മാസം 19ന് ആദില കോഴിക്കോടെത്തി താമരശേരിക്കാരിയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ, താമരശേരിയില്‍നിന്ന് ബന്ധുക്കളെത്തി നൂറയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില പറഞ്ഞു. കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും ഹാജരാക്കാതിരുന്നതോടെയാണ് ആദില നിയമസഹായം തേടിയത്.