അതിര്‍ത്തിയിലെ ആ 100 വീടുകളും ചൈനയുടേത് തന്നെ; പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നുള‌ള പ്രദേശത്ത് ചൈന നിര്‍മ്മിച്ച 100 വീടുകള്‍ അവരുടെ തന്നെ അധീന പ്രദേശത്താണെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ടിന് മറുപടി നല്‍കി ഇന്ത്യ. ഇപ്പോള്‍ അവ സൈനിക ക്യാമ്ബായാണ് ഉപയോഗിക്കുന്നതെന്നും ഇന്ത്യ അറിയിച്ചു. അമേരിക്കന്‍ പ്രതിരോധ വകുപ്പ് പുറത്തിറക്കിയ ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്തെ സൈനിക-സുരക്ഷാ നടപടികളെ കുറിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇന്ത്യയില്‍ അരുണാചല്‍ പ്രദേശില്‍ 100 വീടുകള്‍ ചൈന നിര്‍മ്മിച്ചു എന്ന കണ്ടെത്തല്‍. എന്നാല്‍ അമേരിക്ക പറയുന്ന ഈ പ്രദേശം ചൈനീസ് അധീനതയിലാണ്. 1959ലെ ലോംഗ്‌ജു സംഭവത്തിന് ശേഷം ഇവിടം ചൈനയുടെ കൈവശമാണ്.

വര്‍ഷങ്ങളായി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈന നടത്തുകയും അവ പരിപാലിക്കുകയും ചെയ്‌തിട്ടുണ്ട്. അടുത്തകാലത്തായി നിര്‍മ്മിച്ചതല്ലെന്നാണ് വിവരം. യഥാര്‍‌ത്ഥ നിയന്ത്രണ രേഖയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ചൈന വര്‍ദ്ധിപ്പിച്ചതിന് കാരണമായി അവര്‍ പറയുന്നത് ഇന്ത്യയുടെ പ്രകോപനമാണെന്നും പെന്റഗണ്‍ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

അമേരിക്കയുമായുള‌ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുന്നത് തടയാന്‍ ചൈന പലവട്ടം ശ്രമിച്ച്‌ പരാജയപ്പെട്ടിരുന്നു. അമേരിക്കന്‍ നയങ്ങള്‍ നടപ്പാക്കുന്ന ഉപകരണം മാത്രമാണ് ഇന്ത്യയെന്ന് ചൈന ആരോപിച്ചിരുന്നതായും പെന്റഗണ്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.