കിളികൊല്ലൂർ പോലീസ് മർദനം, സൈന്യം ഇടപെടുന്നു, ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി

ഇന്ത്യൻ സൈന്യത്തിന് മുന്നിൽ തലകുനിച്ചു പിണറായിയുടെ പോലീസ്. കിളികൊല്ലൂരിലെ പോലീസ് മർദനത്തിൽ സൈന്യം ഇടപെടുന്നു. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആർമി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ പോലീസിന് വീഴ്ചപറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇടപെടൽ. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടി. സൈനികൻ വിഷ്ണുവിനെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ചുവെന്ന് കാണിച്ച് അമ്മ സലില പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് പരാതി നൽകാനൊരുങ്ങുന്നു. കേസ് പരിഗണിക്കേണ്ടത് ജില്ലാ കോടതിയിലാണ്. ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണോ പ്രതിയാകുന്നത്, അതിന് മുകളിലെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കാര്യങ്ങൾ അറിയിക്കുകയെന്നതാണ് നിയമം. കേസിൽ ഒരു ഭാഗത്ത് പോലീസ് ആയതിനാൽ മറ്റേതെങ്കിലും ഒരു ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തുകയെന്ന സാധ്യതയും സൈന്യം പരിഗണിക്കുന്നുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.

ആരോപണവിധേയരായ പോലീസുകാർക്കെതിരെ പൂർണമായി നടപടിയെടുത്തിട്ടില്ല. ഒൻപത് പേർക്കെതിരെ പരാതി നൽകിയതിൽ വെറും നാല് പോലീസുകാർക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഒരു സൈനികൻ അവധിയിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസിൽ സൈനികൻ പ്രതിയായാൽ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോൾ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടർന്ന് മിലിട്ടറി പോലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് സൈന്യത്തിലെ രീതി.

രാജ്യത്തെ സേവിക്കുന്ന സൈനികനായ തന്റെ മകനെ ക്രൂര മർദനത്തിനിരയാക്കിയെന്നും കള്ളക്കേസിൽ കുടുക്കിയെന്നും കാണിച്ചാണ് അമ്മ പരാതി നൽകുക. എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ കത്തോടെയാകും പ്രതിരോധ മന്ത്രിക്ക് പരാതി നൽകുക. സംഭവം പുറത്തുവന്നതോടെ നടപടിയെന്നോണം സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദിനെയും വിഘ്‌നേഷിനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ പേരൂർ സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ മണികണ്ഠൻ പിള്ളയെയും ഒഴിവാക്കി എസ്.ഐ. അനീഷ്, എ.എസ്.ഐ. പ്രകാശ് ചന്ദ്രൻ, സിവിൽപോലീസ് ഓഫീസർ ദിലീപ് എന്നിവരെ പാരിപ്പള്ളി, ഇരവിപുരം, അഞ്ചാലുംമൂട് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റി.തുടർന്ന് പ്രശ്‌നം കൂടുതൽ ശ്രദ്ധനേടിയതോടെ വ്യാഴാഴ്ച ഉച്ചയോടെ ദക്ഷിണമേഖല ഐ.ജി. പി.പ്രകാശ് അന്വേഷണ വിധേയമായി ദിലീപ് ഒഴികെയുള്ളവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. അന്വേഷണത്തിനായി ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ എ.സി.പി. പ്രദീപ്കുമാറിനെ ചുമതലപ്പെടുത്തിയതോടെ കൂടുതൽ പോലീസുകാർക്കെതിരേ നടപടികൾ ഉണ്ടാവുമെന്നാണ് കരുതുന്നത്.

കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാവുന്നു. പോലീസിന്റെ ക്രൂരത വാർത്തയായതോടെ പേരൂർ ഇന്ദീവരം വീട്ടിലേക്ക് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സൈനികരും വിമുക്തഭടന്മാരും ഉൾപ്പെടെ നിരവധിയാളുകളെത്തി. എൻ.കെ.പ്രേമചന്ദ്രൻ എം.പി., എം.എൽ.എ.മാരായ പി.സി.വിഷ്ണുനാഥ്, എം.നൗഷാദ്, ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉൾപ്പെടെയുള്ളവർ അമ്മ സലിലയോടും മർദനമേറ്റ വിഘ്നേഷിനോടും വിവരങ്ങൾ ആരാഞ്ഞു.12 ദിവസം റിമാൻഡിലായിരുന്ന സഹോദരങ്ങളിൽ സൈനികനായ വിഷ്ണു ദേഹമാസകലമുള്ള വേദന കടിച്ചമർത്തി രാജസ്ഥാനിലെ ക്യാമ്പിലേക്ക് മടങ്ങി. നിശ്ചയിച്ച പ്രണയവിവാഹവും മുടങ്ങിയതോടെ അതിന്റെ ദുഃഖവും ഉള്ളിലൊതുക്കിയാണ് സൈനികനായ വിഷ്ണു ജോലിസ്ഥലത്തേക്ക് പോയത്. മർദനമേറ്റ ശരീരത്തിലെ പാടുകൾ മാധ്യമങ്ങളിൽ നൽകിയതോടെയാണ് കിളികൊല്ലൂർ പോലീസിന്റെ ക്രൂരത പുറത്തറിയുന്നത്.