ജോളി ഒരു കാര്യവും കുടുംബത്തോട് പറയില്ലായിരുന്നു, നല്ല രീതിയിലാണ് വളര്‍ത്തിയത് ;  ജോളിയുടെ അമ്മ

 

ജോളിയുടെ പ്രവൃത്തി അറിഞ്ഞിരുന്നെങ്കില്‍ തടയുമായിരുന്നെന്ന് ജോളിയുടെ അമ്മ ത്രേസ്യാമ്മ.’ജോളി ഒരു കാര്യവും കുടുംബത്തോട് പറയില്ലായിരുന്നു. നല്ല രീതിയിലാണ് വളര്‍ത്തിയത്. നല്ല വിദ്യാഭ്യാസവും നല്‍കി. വീട്ടിലെത്തുന്നത് വല്ലപ്പോഴുമായിരുന്നു. ഏറ്റവും ഒടുവില്‍ ഓണത്തിനാണ് വീട്ടില്‍ വന്നത്. തനിച്ചാണ് വന്നത്. പെരുമാറ്റത്തില്‍ ഒരു ഭാവവ്യത്യാസവും തോന്നിയില്ല’- ത്രേസ്യാമ്മ പറയുന്നു .

ഏറെ സ്വത്ത് നല്‍കിയാണ് കെട്ടിച്ചത്. രണ്ടാം വിവാഹം കഴിയ്ക്കണമെന്ന് ജോളി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഷാജു ഒരു തവണയേ നാട്ടില്‍ വന്നിട്ടുള്ളൂ’- ത്രേസ്യാമ്മ പറഞ്ഞു. ഒരു കൊലപാതകം നടത്തിയപ്പോള്‍ തന്നെ ജോളിയുടെ മാനസിക നില മാറിയിരിക്കാമെന്നും ത്രേസ്യാമ്മ പറയുന്നു.

ജ്യോത്സ്യന്‍ കൃഷ്ണകുമാറിനെ ജോളി സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജോളിയെ ആളുകള്‍ കയ്യേറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ വന്‍ സുരക്ഷ ഒരുക്കണമെന്നും ജയില്‍ അധികൃതര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ശന സുരക്ഷയോടെയാണ് ജോളിയെ കോടതി വളപ്പിലെത്തിച്ചത്. ജില്ലാ ജയിലില്‍ നിന്നും സബ്ജയിലില്‍ നിന്നുമാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്.

പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു തന്റെ കൈയില്‍ നിന്നും സയനൈഡ് വാങ്ങിയത്. കൊലപാതകങ്ങളുടെ ഗൂഢാലോചനകളില്‍ തനിക്ക് യാതൊരു പങ്കുമില്ല. താന്‍ നിരപരാധിയാണെന്നും പ്രജികുമാര്‍ പറഞ്ഞു.

കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കുമെന്നാണ് സൂചന. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുക. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, എന്‍ഐടി, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി ജോളി പോയിരുന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പിനാണ് ക്രൈംബാഞ്ചിന്റെ പദ്ധതി.