ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവെന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു

തമിഴ് താരം ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കതിരേശൻ അന്തരിച്ചു. 70ാം വയസിലാണ് മരണം സംഭവിച്ചത്. കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു ആയിരുന്നു. മധുരെ രാ​ജാജി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

വൃദ്ധ ദമ്പതികളായ കതിരേശൻ, മീനാക്ഷി എന്നിവർ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശ വാദവുമായിയെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ധനുഷ് തങ്ങളുടെ മകനാണെന്നും മകനെ തിരിച്ച് വേണമെന്നും ആവശ്യപ്പെട്ടാണ് രം​ഗത്ത് വന്നത്.

11-ാം ക്ലാസിൽ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ് ധനുഷ് എന്നാണ് കതിരേശനും ഭാര്യയുടെയും വാദം. ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്. ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. പിന്നീട് മധുര മേലൂർ കോടതിയിൽ ദമ്പതികൾ നൽകിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകൾ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയതെന്ന് ആരോപിച്ച് വീണ്ടും മധുരൈ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും കാർത്തിരേശൻ വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് കതിരേശനും മീനാക്ഷിയും പറഞ്ഞത്. അതിന് പിന്നാലെയാണ് കതിരേശന്‍ ആശുപത്രിയില്‍ ആയതും ഇപ്പോൾ മരണം സംഭവിച്ചതും.