മെഴുകുതിരി വെളിച്ചത്തിൽ കഴിയുന്ന കുടുംബത്തിന് 3000 രൂപ വൈദ്യുതി ബില്ല്, കെ എസ് ഇ ബിയുടെ ഇരുട്ടടിയിൽ ഞെട്ടി വീട്ടമ്മ

കൊല്ലം. ചോർന്ന് ഒലിച്ച് തകർന്ന് വീഴാറായ വീട്ടിലെ വർക്ക് ചെയ്യാത്ത മീറ്ററിൽ നോക്കി 3000 രൂപയുടെ ബില്ല് കൊടുത്ത് കെ എസ് ഇബി.
പത്തനാപുരം പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ കൈതവേലിൽ ഓമന എന്ന വീട്ടമ്മയ്ക്കാണ് ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് 3000 ത്തോളം രൂപ വൈദ്യുത ബിൽ വന്നിരിക്കുന്നത്.

കണക്ഷൻ ഇല്ലാത്ത മീറ്ററിൽ നോക്കിയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഇവര്‍ക്ക് ബില്ല് നല്‍കിയത്. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചപ്പോൾ പഴയ വീട് പൊളിച്ചു. 6 മാസമായി താല്കാലിക ഷെഡ്ഡ് കെട്ടിയാണ് ഇവർ താമസിക്കുന്നത്. പഴയ വീട് പൊളിച്ചപ്പോൾ വൈദ്യുതി വിച്ഛേദിച്ചതാണ്. താല്കാലിക ഷെഡ്ഡിൽ മെഴുകുതിരി വെളിച്ചത്തിലാണ്ലാണ് കുടുംബം കഴിയുന്നത്. ഇവരുടെ പുതിയ വീട് നിർമ്മാണത്തിന് കോൺക്രീറ്റ് ജോലിക്കും മറ്റും ജനറേറ്റർ 2000 രൂപ ദിവസ വാടക നല്കിയാണ് ഉപയോഗിക്കുന്നത്.

വൈദ്യുതിയ്ക്ക് പുതിയ കണക്ഷൻ ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയപ്പോൾ 8000 രൂപ പോസ്റ്റ് സ്ഥാപിച്ചാൽ മാത്രമേ കണക്ഷൻ നല്‍കുകയുള്ളൂ എന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞതായും ഇവർ പറയുന്നു. ഇവരുടെ വീടിനോട് ചേർന്ന് വൈദ്യുതി പോസ്റ്റും ലൈനും പോകുന്നുണ്ട്.

പ്രദേശത്ത് തന്നെ പല വീട്ടുകാർക്കും റോഡിലെ പോസ്റ്റിൽ നിന്നും വീടുമായി ദൂരമുണ്ടായിട്ടും പോസ്റ്റില്ലാതെ വൈദ്യുതി കണക്ഷൻ നല്കിയിട്ടുണ്ട്. വീട്ടുവേലയെടുത്താണ് രോഗിയായ ഭർത്താവും മകളുമടങ്ങുന്ന 4 അംഗ കുടുംബം കഴിയുന്നത്.