പൂജയുടെ മറവില്‍ വീട്ടമ്മമാരെ പ്രണയിച്ച്‌ കെണിയിലാക്കല്‍; പ്രതി അറസ്റ്റില്‍

നിലമ്പൂര്‍: പൂജയുടെ മറവില്‍ തട്ടിപ്പ് നടത്തി ഒളിവില്‍കഴിഞ്ഞയാളെ പോലീസ് പിടികൂടി. വയനാട് ലക്കിടി അറമല സ്വദേശി കൂപ്ലിക്കാട്ടില്‍ രമേശിനെയാണ് (36) വ്യാഴാഴ്ച പുലര്‍ച്ചെ കൊല്ലം പുനലൂര്‍ കുന്നിക്കോടുള്ള വാടകവീട്ടില്‍നിന്ന് നിലമ്ബൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ രമേശന്‍ നമ്ബൂതിരി, രമേശന്‍ സ്വാമി, സണ്ണി തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു.

പ്രത്യേക പൂജ നടത്തി സ്വര്‍ണനിധി എടുത്തുനല്‍കാമെന്നും ചൊവ്വാദോഷം മാറ്റിനല്‍കാമെന്നും പറഞ്ഞ് പത്രപ്പരസ്യം നല്‍കി ആളുകളെ വലയില്‍ വീഴ്ത്തി ലക്ഷങ്ങളുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങിയയാളാണ് രമേശ്. വണ്ടൂര്‍ സ്വദേശിനിയില്‍നിന്ന് 2017 ഓഗസ്റ്റ് 16 മുതല്‍ വിവിധ ദിവസങ്ങളിലായി അക്കൗണ്ട് വഴി 1,10,000 രൂപ കൈപ്പറ്റി. ചൊവ്വാദോഷമകറ്റി വിവാഹം ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ പരാതിയില്‍ നിലമ്ബൂര്‍ പോലീസ് കഴിഞ്ഞ ജനുവരിയില്‍ കേസെടുത്തു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ്.