മരട് കൊട്ടാരം ക്ഷേത്രം, വെടിക്കെട്ടിന് അനുമതിയില്ല, അപേക്ഷ തള്ളി

എറണാകുളം മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് നൽകിയ അപേക്ഷ തള്ളി. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ അനുമതിയില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പോലീസ്, റവന്യൂ, അഗ്നി രക്ഷാസേന എന്നിവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. ഫെബ്രുവരി 21, 22 തീയതികളിലാണ് മരട് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്.

ഉത്സവത്തോടനുബന്ധിച്ച് രണ്ട് വിഭാഗങ്ങളുടെ വെടിക്കെട്ടാണ് നടത്താറുള്ളത്. വെടിക്കെട്ടിന് വേണ്ടി മരട് കൊട്ടാരം ഭഗവതി ദേവസ്വവും, മരട് തെക്കേ ചേരുവാരവും, മരട് വടക്കേ ചേരുവാരവും, മരട് എൻഎസ്എസ് കരയോഗവും സംയുക്തമായാണ് നിവേദനം നൽകിയത്. എന്നാൽ, തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇരു വിഭാഗങ്ങളുടെയും അപേക്ഷ തള്ളുകയായിരുന്നു.

വെടിക്കെട്ട് പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മരട് ക്ഷേത്രഭാരവാഹികള്‍ റിവ്യൂ ഹര്‍ജി നല്‍കിയിരുന്നു.