ഈ നാറിയെ പേറാൻ പോകേണ്ട, ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപവുമായി എം.എം മണി

ഗവർണർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി എം.എൽ.എ. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്‍ക്കാത്ത ഗവർണർ നാറിയാന്നെന്നായിരുന്നു വിവാദ പരാമര്‍ശം. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ നിയമം പാസാക്കാത്ത നാറിയെ കച്ചവടക്കാർ വിളിച്ചു പുളിശ്ശേരി കൊടുത്ത് സ്വീകരിക്കുന്നത് ശുദ്ധ മര്യാദക്കേടാണ്. ഇതു ശരിയല്ല. ഈ നാറിയെ പേറാൻ നിങ്ങൾ പോകേണ്ട കാര്യമല്ല. ചെയ്യുന്നത് മര്യാദക്കേടാണ്.

ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ആസനത്തിൽ ആപ്പടിക്കുന്ന പരിപാടിയാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയൊരാളെ പൊന്നുകൊണ്ട് പുളിശ്ശേരി വച്ചു സ്വീകരിക്കുന്നത് മര്യാദക്കേടാണ്. ഗവർണർ നമുക്കിട്ടു പണിയുന്നു. എന്നിട്ടു നമ്മുടെ സുഹൃത്തുക്കളായ കച്ചവടക്കാർ അദ്ദേഹത്തെ സ്വീകരിക്കുന്നു.

ഭൂപരിഷ്‌ക്കരണ നിയമം ഭേദഗതി ചെയ്തത് നിയമസഭ പാസാക്കിയതാണ്. അതിൽ ഗവർണർ ഒപ്പിടണം. അതു ചെയ്യാത്ത ഗവർണർ ഇടുക്കിയിൽ പ്രവേശിക്കുന്നത് ഇവിടത്തെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുന്ന അഞ്ചാംതരം, ഒരുമാതിരി പെറപ്പു പരിപാടിയാണ്. അതു നിസ്സാര കാര്യമല്ല. ഉത്തരേന്ത്യയിൽ വന്നുകിടക്കുന്ന ഒരുത്തൻ. വിവരമില്ലാത്തവനാണെന്നും മണി ആക്ഷേപിച്ചു.

ഒന്‍പതിന് ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് നിലനിൽക്കെ ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നും എം.എം മണി വിമര്‍ശിച്ചു. ഒൻപതിന് തൊടുപുഴയിൽ നടക്കുന്ന വ്യാപാരി വ്യവസായി സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ എത്തുന്നത്. ഇതിനെതിരെ ചൊവ്വാഴ്ച എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.