നവകേരള സദസ്സിന്റെ വിളംബരജാഥ, ആദിവാസിക്കുട്ടികളെ അണിനിരത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

നിലമ്പൂർ ∙ നവകേരളാ സദസിൻരെ ഭാ​ഗമായി സ്കൂൾ കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതിന് പിന്നാലെ വീണ്ടും വിവാദം. നിലമ്പൂരിൽ നവകേരള സദസ്സ് ജാഥയ്ക്ക് ആദിവാസിക്കുട്ടികളെ അണിനിരത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു.

നിലമ്പൂർ നഗരസഭാതല സംഘാടക സമിതി 23ന് നടത്തിയ ജാഥയിലാണ് വിദ്യാർഥികളെ പങ്കെടുപ്പിച്ചത്. നഗരസഭാധ്യക്ഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ വിട്ടതെന്നാണ് സ്കൂൾ അധികൃതർ വിശദീകരിച്ചത്. കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് സ്കൂളിന്റെ ചുമതലയുള്ള ഐടിഡിപി ഓഫിസർ വാക്കാൽ അനുമതി നൽകിയിരുന്നെന്ന് പ്രധാനാധ്യാപകൻ സി. ബിജോയ് പറഞ്ഞു. അതിനായി നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിന്റെ ബസും വിട്ടു കൊടുത്തിരുന്നു.

സംഭവത്തിൽ നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രധാനാധ്യാപകൻ, നിലമ്പൂർ നഗരസഭാ സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭാ ഓഫിസിലേക്ക് മാർച്ച് നടത്തി. കെഎസ്‌യു പ്രവർത്തകർ ഐടിഡിപി ഓഫിസറെ ഉപരോധിച്ചു.