റഹീം എന്റെ ജീവിതം നശിപ്പിച്ചെന്ന് പറഞ്ഞിട്ടില്ല, ഇപ്പോൾ വേറൊരാളുമായി ഡേറ്റിങ്ങിലാണ്, വെളിപ്പെടുത്തലുമായി നിവേദ്

കേരളത്തിൽ വൈറലായ ഒരു സ്വവർഗ വിവാഹമായിരുന്നു റഹീമിന്റെയും നിവേദിന്റെയും. ഇരുവരും പിരിഞ്ഞുവെന്നാണ് വാർത്തകൾ പുറത്തു വരുന്നത്. യഥാർഥത്തിൽ ഇപ്പോൾ പുറത്ത് വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് നിവേദ്.പുറത്തുവന്ന വാർത്തകളിൽ അതിൽ പകുതിയും സത്യമല്ല. ഞാൻ പറഞ്ഞുവെന്ന തരത്തിലാണ് എല്ലാം വരുന്നത്.

ഞാനും റഹീമും വേർപിരിഞ്ഞു എന്നത് സത്യമാണ്. പക്ഷേ ഞാനൊരിക്കലും റഹീമിനെ കുറ്റപ്പെടുത്തുകയോ റഹീം എന്റെ ജീവിതം നശിപ്പിച്ചെന്നോ പറഞ്ഞിട്ടില്ലെന്ന് നിവേദ് പറയുന്നു. കഴിഞ്ഞ വർഷമാണ് ഇവർ വിവാഹിതരായത്. 10 ദിവസം ബെംഗളൂരുവിൽ ഒരുമിച്ച് ജീവിച്ചു. അതിനുശേഷം റഹീം യുഎഇലേക്ക് മടങ്ങി. ഞാൻ ബെംഗളൂരുവിലും. പിന്നീട് കഴിഞ്ഞ വർഷം നവംബർ വരെ ഞങ്ങൾ നല്ല ബന്ധത്തിലായിരുന്നു. പക്ഷേ അതിനു ശേഷം ഒരു നാലു മാസക്കാലത്തോളം റഹീം എന്നെ വിളിക്കാതെയായി. ഒരു കോൺടാക്ടും ഇല്ലായിരുന്നുവെന്ന് നിവേദ് പറയുന്നു.

റഹീം ഇപ്പോൾ യുഎഇയിലാണ്. എനിക്ക് റഹീമിനോടോ തിരിച്ചോ യാതൊരു ശത്രുതയുമില്ല. എനിക്കുറപ്പുണ്ട്. റഹീമിന് ഒരു അത്യാവശ്യം വന്നാൽ ആദ്യം എന്നെയാകും വിളിക്കുക എന്ന്. ഞാനിപ്പോൾ ബെംഗളൂരുവിലാണ്. എന്തായാലും ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്. ഒരു പെണ്ണിനെ കെട്ടി ജീവിച്ചുകൂടെ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞാൻ എന്നും ഒരു ഗേ ആയിരിക്കും, അതിൽ മാറ്റമില്ല. പിന്നെ പുതിയ ബന്ധമായോ എന്ന് ചോദിക്കുന്നവരോട്.. ‘ഡേറ്റിങ്ങിലാണ്. കൂടുതൽ പറയാനായിട്ടില്ല’ എന്നാണ് മറുപടി.

എനിക്ക് കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടെന്നും അത് റഹീം സമ്മതിക്കാത്തതാണ് പിരിയാൻ കാരണമെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ല. ഐവിഎഫ് വഴി കുട്ടിയെ വേണമെന്ന ആഗ്രഹം ഞാൻ റഹീമിനോട് പറഞ്ഞിരുന്നു. അതിന് എന്റെ സുഹൃത്ത് വാടകഗർഭധാരണത്തിനായി മുന്നോട്ട് വരികയും ചെയ്തു. പക്ഷേ റഹീം അന്ന് പറഞ്ഞത് ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കേണ്ട എന്നാണ്. അതെനിക്ക് വിഷമമുണ്ടാക്കി എന്നത് സത്യമാണ്. പക്ഷേ ഞങ്ങൾ പിരിയാൻ അതല്ല കാരണം. നമ്മൾ ചേർന്ന് പോകില്ലെന്ന് റഹിം നാല് മാസത്തിന് ശേഷം ഫോൺചെയ്ത് പറഞ്ഞു. നമുക്ക് പിരിയാം എന്ന്. ആദ്യം വിഷമം തോന്നി. പിന്നെ ഞാൻ അത് ഉൾക്കൊണ്ടു. കാരണം റഹീം അത് എന്നോട് തുറന്നു പറഞ്ഞല്ലോ. എന്നോട് മറച്ചുവച്ച് വഞ്ചിച്ചില്ലല്ലോ.