വിഐപി ദർശനം നൽകാമെന്ന പേരിൽ പണം തട്ടി, പദ്മനാഭസ്വാമിക്ഷേത്രത്തിലെ മുൻ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : പദ്മനാഭസ്വാമിക്ഷേത്രത്തിൽ വിഐപി ദർശനം നൽകാമെന്ന പേരിൽ മുംബയ് സംഘത്തിന്റെ പണം തട്ടിയ യുവാവ് അറസ്റ്റിൽ. മുൻ ക്ഷേത്ര ജീവനക്കാരൻ കൂടിയായ മണക്കാട് കടിയപ്പട്ടണം സീത നിവാസിൽ എസ്.ശരവണനെയാണ് (33) ഇന്നലെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സംഭവം

വെള്ളിയാഴ്ച മുംബയിൽ നിന്ന് ദർശനത്തിനെത്തിയ 23അംഗ സംഘത്തെ വി.ഐ.പി ദർശനം നൽകാമെന്നു പറഞ്ഞ് ഇയാൾ പറ്റിച്ച് പണം തട്ടുകയായിരുന്നു. ഒരാൾക്ക് 500 രൂപ വീതം 23 പേർക്ക് 11,500 രൂപ പ്രതിഫലം വാങ്ങി ഇയാൾ മുങ്ങി. പണം നൽകിയിട്ടും ദർശനം ലഭിക്കാതായപ്പോഴാണ് തട്ടിപ്പ് മുംബയ് സ്വദേശികൾക്ക് മനസിലായത്. ശരവണന്റെ പേരുപറഞ്ഞ് അകത്തു പ്രവേശിക്കാനും സംഘം ശ്രമം നടത്തി.

പിന്നാലെ ഇവർ ഫോർട്ട് പൊലീസിൽ പരാതിപ്പെട്ടു. ക്ഷേത്രത്തിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. മണക്കാടുള്ള വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പന്ത്രണ്ട് വർഷത്തോളം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു പ്രതി .ജോലിക്കിടയിൽ മൃദംഗവാദനത്തിന് പുറത്തു പോയതിനാൽ ആറുമാസമായി ജോലിയിൽ നിന്ന് മാറ്റിനിറുത്തിയിരുന്നു. ഇതിനു ശേഷവും ഇയാൾ ക്ഷേത്രപരിസരത്ത് സ്ഥിരമായി എത്താറുണ്ട്.