ബിജെപി അം​ഗത്വം സ്വീകരിച്ച് വൈദികൻ, പിന്നാലെ വൈദികസ്ഥാനത്തു നിന്നും മാറ്റി രൂപത

തൊടുപുഴ: ഇടുക്കി കൊന്നത്തടി മങ്കുവ ഇടവക പള്ളിയിലെ വികാരി ഫാ. കുര്യാക്കോസ് മറ്റം ബിജെപി അംഗത്വം സ്വീകരിച്ച സംഭവത്തിൽ നടപടി എടുത്ത് രൂപത. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളി വികാരി ചുമതലയിൽ നിന്നും നീക്കി. ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി എന്നു താൻ വിശ്വസിക്കന്നില്ല എന്ന് പറഞ്ഞാണ് ഫാ. കുര്യാക്കോസ് ബിജെപി അംഗത്വം സ്വീകരിച്ചത്.

ഇടുക്കി രൂപതയ്ക്ക് കീഴിലെ കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വൈദികനാണ് കുര്യാക്കോസ് മറ്റം. ആനുകാലിക സംഭവങ്ങൾ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാകാൻ തീരുമാനിച്ചതെന്നും ഫാദർ പറഞ്ഞിരുന്നു. ഫാ. കുര്യാക്കോസിനെ ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെഎസ് അജിയാണ് ഷാൾ അണിയിച്ച് സ്വീകരിച്ചത്.

അതേസമയം, ഇടുക്കിയിൽ നിന്നും ആദ്യമായാണ് ഒരു വൈദികൻ ബിജെപിയിൽ അംഗമാകുന്നതെന്ന് ജില്ല നേതൃത്വം അറിയിച്ചു. ഇടുക്കി മണ്ഡലം പ്രസിഡന്റ് എസ് സുരേഷ്, ജനറൽ സെക്രട്ടറി ഇഎഫ് നോബി, മൈനോറിറ്റി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ ദേവസ്യ, മണ്ഡലം ഭാരവാഹികളായ സുരേഷ് തെക്കേക്കൂറ്റ്, സോജൻ പണംകുന്നിൽ, സുധൻ പള്ളിവിളാകത്ത്, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ലീന രാജു എന്നിവർ സംബന്ധിച്ചു.