ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാനുള്ള ട്രിബ്യൂണല്‍ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയില്‍

ട്രിബ്യൂണല്‍ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയില്‍. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യണല്‍ ഉത്തരവിനെതിരെയാണ് പി എസ് സി ഹൈക്കോടതിയെ സമീപിച്ചത്. ഇനിയും റാങ്ക് പട്ടിക നീട്ടുക അപ്രായോഗികമാണെന്നും മുന്‍പ് കാലാവധി നീട്ടി നല്‍കിയിരുന്നുവെന്നും പി എസ് സി ഹൈക്കോടതിയില്‍ അറിയിച്ചു.

ഉചിതമായ കാരണമില്ലാതെ ഇനി നീട്ടാനാവില്ല. പട്ടിക നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും പി എസ് സി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഈ മാസം നാലിന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയില്‍ പറഞ്ഞിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷമാണെന്നും പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞതാണെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുളള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ സമരം കടുപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നില്‍ വനിതാ സി പി ഒ ഉദ്യോഗാര്‍ത്ഥികള്‍ മുടി മുറിക്കല്‍ സമരം നടത്തി. കൊവിഡ്, പ്രളയ കാലഘട്ടത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.വനിതകളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും ചര്‍ച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും പ്രതിഷേക്കാര്‍ ആരോപിച്ചു.