ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു, വൈറൽ വീഡിയോയിലെ വിമർശനങ്ങളോട് സാനിയ

യുവാവിനോട് അവ ജ്ഞയോടെ പെരുമാറിയെന്ന സോഷ്യൽ മീഡിയ ആരോപണത്തിൽ ക്ഷമ ചോദിച്ച് നടി സാനിയ ഇയ്യപ്പൻ. സെൽഫി എടുക്കാൻ എത്തിയ ചെറുപ്പക്കാരനോട് നടി മോശമായി പെരുമാറിയെന്ന് കാണിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ താര്തതിനെതിരെ രംഗത്തെത്തിയത്. വീഡിയോ സഹിതമായിരുന്നു ഇവരുടെ വിമർശനം. എന്നാൽ സംഭവത്തിന്റെ യഥാർത്ഥ വസ്തുത ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ തന്നെ. നിരവധിപ്പേരാണ് സാനിയയുടെ ഈ മറുപടിയെ പിന്തുണച്ചിരിക്കുന്നത്.

ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും അതിൽ ചില വ്യക്തികൾ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിനു ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാൻ ഉള്ളിലൊതുക്കിയെങ്കിലും, ഓരോ തവണയും മനസ്സിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു.

ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാൽ, ഇതിന്റെ ഗൗരവം എല്ലാവർക്കും ഒരുപോലെയല്ലെന്ന സത്യവും ഞാൻ മനസ്സിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അബദ്ധവശാൽ ഞാൻ അങ്ങനെ ചെയ്തെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസ്സിലാക്കിയതിന് നന്ദി.

അടുത്തിടെ മ‍ഞ്ചേരിയിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവേ ഒരു ആരാധകൻ സാനിയയ്‌ക്കൊപ്പം സെൽഫി എടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. ആരാധകൻ എടുക്കുന്ന സെൽഫിയിലേക്ക് ഒരാൾ കൂടി കടന്നു വരികയും അതിനെ തുടർന്ന് സാനിയ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തതാണ് സോഷ്യൽ മീഡിയയിൽ സാനിയയ്ക്കെതിരെ രൂക്ഷ വിമർശനത്തിന് കാരണമായത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് മാളിൽ വച്ച് സിനിമ പ്രമോഷനിടെ ആൾക്കൂട്ടത്തിൽ നിന്നുള്ള ചിലർ ലൈംഗീക അതിക്രമം നടത്തിയതായി കാണിച്ച് സാനിയ ഇയ്യപ്പൻ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായി പോസ്റ്റിൽ സാനിയ പറഞ്ഞു.