മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ, ഇന്ത്യ സമർപ്പിച്ച അപ്പീൽ അംഗീകരിച്ച് ഖത്തർ

ന്യൂഡൽഹി: ചാരപ്രവൃത്തി ആരോപിച്ച് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കെതിരെ വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നൽകിയ ഹർജി ഖത്തർ കോടതി സ്വീകരിച്ചു. ഹർജി പരിശോധിച്ച ശേഷം വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസമാണ് ഖത്തർ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. പിന്നാലെ ഇതിനെതിരായി ഇന്ത്യ അപ്പീൽ നൽകുകയായിരുന്നു

കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ട്‌, ഗോപകുമാർ രാഗേഷ് എന്നിവരാണ് 2022 ഓഗസ്റ്റിൽ അറസ്റ്റിലായ ഇന്ത്യൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥർ.

ഇവരെല്ലാം 20 വർഷത്തോളം ഇന്ത്യൻ നാവികസേനയിൽ പ്രവർത്തിച്ചവരും ഇൻസ്ട്രക്ടർമാർ ഉൾപ്പെടെയുള്ള സുപ്രധാന പദവികളിൽ ഉണ്ടായിരുന്നവരുമാണ്. ഖത്തർ രഹസ്യാന്വേഷണ ഏജൻസിയാണ് ചാരപ്രവർത്തനത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ, ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എന്തൊക്കെയാണെന്ന് ഖത്തർ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വിധി രഹസ്യാത്മക സ്വഭാവം ഉള്ളതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പറഞ്ഞിരുന്നു. ഇവർക്ക് നിയമപരമായി ആവശ്യമുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ചാരവൃത്തി നടത്തിയെന്നാരോപിച്ച് എട്ട് പേരെയും കസ്റ്റഡിയിലെടുക്കുന്നത്.

നാവികസേനയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ഇവർ ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കായി പ്രവേശിക്കുന്നത്. ഖത്തറിൽ സൈനികസേവനം നൽകുന്ന ഈ കമ്പനിയുടെ ഉടമയായ ഖത്തർ പൗരനേയും ആദ്യം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.