തലസ്ഥാന നഗരിയെ ഗതാഗത കുരുക്കിലാക്കി യുഡിഎഫ് ഉപരോധം

യൂനിവേഴ്സിറ്റി കോളജ് വിഷയവും പിഎസ്സി പരീക്ഷാ അട്ടിമറിയും ഉന്നയിച്ച്‌ സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. സമരത്തെ തുടര്‍ന്ന് തലസ്ഥാന നഗരം ഗതാഗതകുരുക്കിലായി. നഗരത്തിലെ മിക്കറോഡുകളും പൊലീസ് അടച്ചു. സെക്രട്ടറിയേറ്റിലേക്ക് കാല്‍നടയാത്രക്കാരെ പോലും കടത്തിവിടുന്നില്ല. ജീവനക്കാരെ പ്രവേശിപ്പിക്കുന്നത് പോലും തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ്.

സെക്രട്ടേറിയറ്റിന്‍െറ മൂന്ന് ഗേറ്റുകളും സമരക്കാര്‍ ഉപരോധിച്ചു. കന്റോണ്‍മെന്റ് ഗേറ്റിലൂടെ മാത്രമാണ് ജീവനക്കാര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവേശിക്കുന്നത്. ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു. ജനങ്ങളെ വെറുപ്പിക്കുന്നതില്‍ സര്‍വകാല റെക്കോര്‍ഡിട്ട സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍ പ്രതീക്ഷയാണ് പിഎസ് സി. അതിലാണ് അട്ടിമറി സംഭവിച്ചിരിക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. മധ്യപ്രദേശിലെ വ്യാപത്തിന് തുല്യമായ അഴിമതിയാണ് ഇവിടെ നടക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

യൂനിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഖില്‍ എന്ന വിദ്യാര്‍ഥിയെ കുത്തി വീഴ്ത്തിയ സംഭവത്തിലും ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് യൂനിവേഴ്സിറ്റിയുടെ ഉത്തര കടലാസ് കണ്ടെത്തിയ സംഭവത്തിലും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ധര്‍ണ. മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും കേരള പൊലീസിലേക്കുള്ള പിഎസ്സി പരീക്ഷയില്‍ യഥാക്രമം ഒന്നാം റാങ്കും 28ാം റാങ്കും നേടിയതില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ഇതോടൊപ്പം വൈദ്യുതി ചാര്‍ജ്ജ് വര്‍ധന പിന്‍വലിക്കുകയെന്നതടക്കമുള്ള ആവശ്യങ്ങളും സമരത്തില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.