ആദ്യ വിവാഹമായിരുന്നില്ല അയാളുടേത്, ഒന്നിലധികം തവണ ജീവനൊടുക്കാന്‍ ശ്രമിച്ചു, തുറന്ന് പറഞ്ഞ് ശ്രിയ അയ്യര്‍

മലയാളികള്‍ക്ക് സുപരിചിതയായ ടെലിവിഷന്‍ താരവും അവതാരകയുമൊക്കെയാണ് ശ്രിയ അയ്യര്‍. ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടി. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ അന്യമതസ്ഥനുമായുള്ള തന്റെ ജീവിതത്തിലുണ്ടായ പ്രണയത്തെ കുറിച്ചും അതില്‍ നിന്നും പിന്നീട് വേര്‍ പിരിയാനിടയാക്കിയ സാഹചര്യത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടി. ഒരു ചാനല്‍ പരിപാടിയില്‍ എത്തിയപ്പോഴാണ് ശ്രിയ അയ്യര്‍ തന്റെ മനസ് തുറന്നത്.

‘ജനിച്ചതും വളര്‍ന്നതുമെല്ലാം തിരുവനന്തുരത്താണ്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അടുത്തായിരുന്നു. എല്ലാ ആവശ്യത്തിനും ആദ്യം വിളിക്കുന്നത് പത്മനാഭനെയാണ്. ഇപ്പോള്‍ ഫിറ്റ്നെസിലൂടെയാണ് താന്‍ കരിയര്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ഒരു ഡിപ്രഷന്റെ സമയം മുതലാണ് ജിമ്മില്‍ ഒക്കെ പോവാന്‍ തുടങ്ങിയത്. അതിന്റെ കാരണം ജീവിതത്തിലുണ്ടായ ചില പരാജയങ്ങളാണ്. പെട്ടെന്ന് ആളുകളെ അന്ധമായി വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍. റിലേഷന്‍ഷിപ്പില്‍ സംഭവിച്ചതും അങ്ങനെ തന്നെയാണ്. തിരുവനന്തപുരത്ത് നിന്നും ജോലിക്ക് വേണ്ടി കൊച്ചിയിലേക്ക് പോയ സമയത്തായിരുന്നു വളരെ മോശമായൊരു പ്രണയത്തിലായി പോയത്.

കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടി. പിന്നീട് ഇവന്റ്സ് വഴിയാണ് ആളെ പരിചയപ്പെടുന്നത്. റിയാലിറ്റി ഷോ കളില്‍ ഒന്നിച്ച് ഉണ്ടായിരുന്നു. ഹൃദയം കൊണ്ട് അടുത്തതിനെക്കാളും നാട്ടുകാരെ പേടിച്ച് അടുത്തു എന്ന് പറയാം. അന്യമതസ്ഥനായ ആളായിരുന്നു. അതുകൊണ്ട് വീട്ടുകാരെ വളരെ കഷ്ടപ്പെട്ടു. മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി പോയി. അയാളുടേത് ആദ്യ വിവാഹമായിരുന്നില്ല. എങ്കിലും നമ്മള്‍ സ്നേഹിക്കുന്ന ആള്‍ നൂറ് ശതമാനവും ഒപ്പം ഉണ്ടാവണമെന്ന് ആഗ്രഹിച്ചു. അങ്ങനെയായിരുന്നില്ല’.

ഇതോടെ അകലാന്‍ തീരുമാനിച്ചെങ്കിലും ശാരീരികമായി അടിയും തൊഴിയും ബഹളവുമൊക്കെയായി. അന്ന് ഞാന്‍ പാവമായിരുന്നു. തിരിച്ചടിക്കാനുള്ള വാശിയാവും ഞാന്‍ ഫിറ്റ്നെസിലേക്ക് കാലെടുത്ത് വെച്ചത്. അന്നെനിക്ക് ഇരുപതോ ഇരുപത്തിയൊന്നോ വയസേ ഉണ്ടാവുകയുള്ളു. ഉപദ്രവിക്കുന്ന ആളായിരുന്നു. എന്റെ കാല് തിരിച്ചൊടിച്ചിട്ടുണ്ട്. മൂക്കിന് ഇടിച്ച് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. വീട്ടുകാരെയും നാട്ടുകാരെയും എല്ലാം അറിയിക്കും എന്ന നിലയിലേക്ക് വന്നപ്പോഴാണ് ഇങ്ങനെ ഉപദ്രവിച്ചത്. കുറച്ച് കാലം മുന്‍പ് ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ വിശദീകരണം നല്‍കി കൊണ്ട് അദ്ദേഹവും രംഗത്ത് വന്നു.

പക്ഷേ എന്റെ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ വെച്ച് മറ്റൊരു കഥ പറയുകയാണ് ചെയ്തത്. അതാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഇപ്പോള്‍ ആണുങ്ങളുടെ കൂടെ ഫോട്ടോ ഇടാന്‍ പോലും പേടിയാണ്. സുഹൃത്തുക്കളെ എല്ലാം ആഡ് ചെയ്ത് താന്‍ മറ്റൊരു പേജ് തുടങ്ങിയിരിക്കുകയാണ്. എനിക്ക് കുടുംബം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പഴയതൊക്കെ ഓര്‍ക്കുമ്പോള്‍ അത് വേണോ എന്ന ചിന്തിക്കും. ആ റിലേഷന്‍ ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം എനിക്കൊരു കല്യാണാലോചന വന്നിരുന്നു. എന്റെ പഴയ കാലം അറിഞ്ഞതോടെ വീട്ടുകാര്‍ക്കൊന്നും താല്‍പര്യമില്ലതായി. അങ്ങനെ അത് വേണ്ടെന്ന് വെച്ചു. എന്റെ കൂടെ പഠിച്ചവര്‍ക്കൊക്കെ രണ്ട് കുട്ടികളായി. അതൊക്കെ ഞാനും ആഗ്രഹിച്ചു. പക്ഷേ ഇനി ജീവിതത്തില്‍ ഒരു പരാജയം വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതായിരിക്കും എന്റെ പാഷനിലേക്ക് തിരിച്ച് വിട്ടത്. ഇപ്പോള്‍ ഞാന്‍ ഹാപ്പി ആണ്. എന്റെ കഴിഞ്ഞ കാലവും ഇഷ്ടങ്ങളും എന്റെ വീട്ടുകാരെ നോക്കുന്ന ആളുമാണെങ്കില്‍ നൂറ് ശതമാനം വിവാഹത്തിന് സമ്മതമാണെന്നാണ് ശ്രിയ പറയുന്നത്. എന്നാല്‍ സാന്പത്തികമായി പോലും ബുദ്ധിമുട്ടി തുടങ്ങിയതോടെ ഒന്നിലധികം തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.