കേന്ദ്രം ഇന്ധനവില കുറച്ചിട്ടും, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് കുറയ്ക്കുന്നില്ല; സ്മൃതി ഇറാനി

കേന്ദ്രം ഇന്ധനവില കുറച്ചിട്ടും, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. റായ്പൂരിലെ ബിജെപി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതിപ്രകരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ പെട്രോളിനും ഡീസലിനും 9 രൂപയും 7 രൂപയും കുറച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ഒരു ലക്ഷം കോടിയുടെ നികുതി ഭാരം ഏറ്റെടുത്തു. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സിലിണ്ടറിന് 200 രൂപയുടെ ഇളവ് നൽകി. സൗജന്യമായി കൊവിഡ് വാക്‌സിനുകളും റേഷനും നൽകിയെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠിയുടെ വികസനത്തിനായി ​കോൺ​ഗ്രസ് ഒന്നും ചെയ്തില്ലെന്നും അവർ പറഞ്ഞു.

രാഹുൽ ഗാന്ധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചെങ്കിലും അമേഠിയിൽ ആദ്യ പാസ്‌പോർട്ട് ഓഫീസ് സ്ഥാപിച്ചത് പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അമേഠിയിൽ തോൽപ്പിച്ചാണ് സ്മൃതി ഇറാനി എംപിയായത്.